Skip to main content

പി .വി.എസ് ആശുപത്രി ഏറ്റെടുക്കൽ: സഹായ പ്രവാഹവുമായി നാട്ടുകാർ

കൊച്ചി: കലൂരിലെ പിവിഎസ് ആശുപത്രി ജില്ലാ ഭരണകൂടം ഏറ്റെടുത്തതോടെ വിവിധ കോണുകളിൽ നിന്നും സഹായ പ്രവാഹവുമായി എത്തിയിരിക്കുകയാണ് നാട്ടുകാർ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊറോണ സെൻ്റർ ആക്കുന്നതിനായാണ് ആശുപത്രി ഏറ്റെടുത്തിരിക്കുന്നത്.

"കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി കലൂരിലെ പിവിഎസ് ആശുപത്രി ജില്ലാഭരണകൂടം ഏറ്റെടുക്കുകയാണ്. കുറച്ചുകാലമായി പ്രവർത്തിക്കാതെ കിടന്ന ആശുപത്രിയിൽ ഉടനെ ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു"

വ്യാഴാഴ്ച എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് വാക്കുകളാണിത്. അപ്‌ലോഡ് ചെയ്ത നിമിഷം മുതൽ അഭിനന്ദന പ്രവാഹങ്ങളാണ് പോസ്റ്റിനു താഴെ കമൻ്റുകളായി എത്തുന്നത്. കമൻ്റ് ചെയ്തവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, ഇത് നല്ല തീരുമാനം. കുറച്ചു നാളുകളായി പൂട്ടി കിടന്നിരുന്ന ആശുപത്രി കൊറോണ സെൻ്ററായി മാറുമ്പോൾ നാട്ടുകാർക്കും ജോലി നഷ്ടപ്പെട്ടവർക്കും എല്ലാം ഈ വാർത്ത പ്രതീക്ഷയാവുകയാണ്.

പിവിഎസ് പോലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ആശുപത്രികളും ഹോസ്റ്റലുകളും കല്യാണ മണ്ഡപങ്ങളും മറ്റ് കെട്ടിടങ്ങളും ഇതുപോലെ നല്ല കാര്യങ്ങൾക്കായി പ്രവർത്തനസജ്ജമാക്കണമെന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നുണ്ട്.

ഇത് എൻ്റെ ഫോൺ നമ്പർ ആണ്, എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ എന്ന് മറ്റു ചിലർ. ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, സ്പ്രേ പെയിൻ്റർ, ഫാർമസിസ്റ്റ്, കോൺട്രാക്ടർമാർ, നഴ്സുമാർ അങ്ങനെ നീളുന്നു സഹായവുമായി എത്തിയവരുടെ നിര.

കൃത്യമായ ഇടപെടലുകളിലൂടെയും കാര്യനിർവ്വഹണത്തിലൂടെയും സർക്കാരും ജില്ലാ ഭരണ കൂടങ്ങളും കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള പ്രയത്നത്തിലാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പിന്തുണ നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. 

ജില്ലാ  കളക്ടർ എസ്. സുഹാസിന്റെ നിർദേശപ്രകാരം ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗാണ് ആശുപത്രി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉത്തരവിട്ടത്.

കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിനാണ് ഏറ്റെടുക്കൽ ചുമതല. എൽ ആർ തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കും.

ലോജിസ്റ്റിക്സ് ചുമതല ആർടിഒ (എൻഫോഴ്സ്മെന്റ്) ജി. അനന്തകൃഷ്ണൻ വഹിക്കും. മെയിന്റനൻസ് ക്ളീനിംഗ് ചുമതല കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ആർ. അനുവും നിർവഹിക്കും.

date