Skip to main content

ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി ഡെപ്യൂട്ടി കളക്ടറുടെ പടിയിറക്കം

ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രേണുവിൻ്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമായിരുന്നു ഇന്നലെ. കോ വിഡ് ഭീതിയിൽ പകച്ചു നിൽക്കുന്ന സംസ്ഥാനത്തിന് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മാതൃക കാട്ടിയാണ് അവർ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനും പൂർണ്ണ പിന്തുണ നൽകുമെന്ന് അവർ പറയുമ്പോൾ, ദുരന്തത്തെ അതിജീവിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് അവർ നൽകുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല അവലോകന യോഗത്തിനെത്തിയ മന്ത്രി വി.എസ്. സുനിൽ കുമാറിന് ചെക്ക് കൈമാറി. 

 

31 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യവും അവർ പങ്കു വെക്കുന്നു. 

 

1988 ൽ ഇടുക്കിയിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച രേണു

1995 മുതൽ 16 വർഷം തുടർച്ചയായി എറണാകുളം കളക്ട്രേറ്റിൽ തന്നെയാണ്  സേവനമനുഷ്ഠിച്ചത്. ആറു വർഷത്തോളം ഡെപ്യൂട്ടി തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ തസ്തികകളിൽ മറ്റു ജില്ലകളിലും ജോലി ചെയ്തു. 2018, 19 വർഷങ്ങളിലുണ്ടായ പ്രളയത്തിൻ്റെ സമയത്ത് പാലക്കാട് ആർ ഡി ഒ ആയിരുന്നു. ആ സമയത്ത് രണ്ടു മാസത്തോളം വീട്ടിൽ വരാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് രേണു പറയുന്നു. 

 

എന്നാൽ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം കൊച്ചി മെട്രോയിലെ സ്ഥലമേറ്റെടുക്കൽ വിഭാഗം തഹസിൽദാരായിരുന്നപ്പോഴാണെന്ന് രേണു ഓർമ്മിക്കുന്നു. 2014 ലാണ് ഈ ചുമതലയേറ്റെടുക്കേണ്ടി വന്നത്. മൂന്ന് വർഷമാണ് തഹസിൽദാരായി ജോലിയിലുണ്ടായിരുന്നത്. അന്ന് 60 ഓളം കേസുകളിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടി വന്നു. അന്നത്തെ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം വലിയ പിന്തുണയാണ് നൽകിയത്. 

 

2018ൽ കോതമംഗലത്ത് തഹസിൽദാറായി ജോലി ചെയ്യുമ്പോഴാണ് റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ പട്ടയമേള സംഘടിപ്പിച്ചത്. വർഷങ്ങളായി പട്ടയം ലഭിക്കാതിരുന്ന 110 ലധികമാളുകൾക്ക് അന്ന് പട്ടയ വിതരണം നടത്തിയിരുന്നു. മുഹമ്മദ് വൈ. സഫീറുള്ളയായിരുന്നു അന്ന് ജില്ലാ കളക്ടർ . ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും സംതൃപ്തി ലഭിച്ച സന്ദർഭമായിരുന്നു അതെന്ന് രേണു. 

 

1995 ൽ എറണാകുളം കളക്ട്രേറ്റിലെത്തുമ്പോൾ തോമസ് മാത്യു ആയിരുന്നു ജില്ലാ കളക്ടർ. അദ്ദേഹം മുതൽ ഇപ്പോൾ എസ്. സുഹാസ് വരെയുള്ള കളക്ടർമാർക്കൊപ്പം ജോലി ചെയ്തു. പൂർണ്ണ സഹകരണവും പിന്തുണയുമാണ് ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇവരെല്ലാം നൽകിയത്. ഇത്രയും നാൾ കൂടെ പ്രവർത്തിച്ച സഹപ്രവർത്തകർക്കെല്ലാം ഒരു സ്നേഹവിരുന്ന് നൽകി മടങ്ങണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു സാധിക്കാത്തതിൽ തെല്ലു വിഷമമുണ്ട്. പക്ഷേ രാജ്യം മുഴുവൻ നിശ്ചലമായിരിക്കുന്ന ഈ വേളയിൽ സംസ്ഥാന സർക്കാരിന് തൻ്റേതായ ചെറിയൊരു പിന്തുണ നൽകുക മാത്രമാണ് താൻ ചെയ്തതെന്നും രേണു പറയുന്നു. 

 

പാലാരിവട്ടം ആലിൻചുവടാണ് താമസം. ലേബർ വകുപ്പിൽ നിന്ന് വിരമിച്ച രമേഷ് കുമാറാണ് ഭർത്താവ്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, യുകെയിൽ വിദ്യാർഥിയായ പാർവ്വതി എന്നിവരാണ് മക്കൾ.

ഔദ്യോഗിക തിരക്കുകൾക്കിടയിൽ പലപ്പോഴും കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കാനായിട്ടില്ല. ഇനി കുടുംബത്തോടൊപ്പം ചെലവഴിക്കണം. പിന്നെ യാത്ര, വായന - വിശ്രമജീവിതത്തിലും ചില പ്ലാനുകളെല്ലാമുണ്ട് ഡെപ്യൂട്ടി കളക്ടർക്ക്. മെയ് 31 നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കേണ്ടത്. എന്നാൽ രണ്ടു മാസം മുൻപ് അവധിയിൽ പ്രവേശിക്കുന്നതിനാലാണ് മാർച്ച് 31ന് രേണുക ഒദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.

date