Skip to main content

കോവിഡ് 19 കാന്‍സര്‍ ചികിത്സാ സൗകര്യം ജില്ലയിലും

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലും  കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി.  രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തും. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്.  ആര്‍ സി സി യുമായി ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം.
ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലും പുനലൂര്‍ താലൂക്കാശുപത്രിയിലും. ജില്ലയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള രോഗികള്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്താറുണ്ട്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയും.  
ആര്‍ സി സി യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സിലൂടെ ഈ ആശുപത്രികളിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കും. ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ കെ എം എസ് സി എല്‍ മുഖാന്തരം കാരുണ്യ കേന്ദ്രങ്ങള്‍ വഴി എത്തിച്ചു കൊടുക്കും. ഫയര്‍ഫോഴ്സിന്റെ സേവനം ഉപയോഗപ്പെടുത്തിയും ആര്‍ സി സി യില്‍ നിന്ന് മരുന്ന് എത്തിച്ചു കൊടുക്കുന്നുണ്ട്. രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ മുന്‍കൂട്ടി അവരെ അറിയിച്ച ശേഷമായിരിക്കും ചികിത്സ തീയതി നിശ്ചയിക്കുന്നത്. ജില്ലയിലെ എല്ലാ രോഗികളുടേയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ആര്‍ സി സി യില്‍ ചികിത്സ തേടുന്ന രോഗികളുടെ വിവരങ്ങള്‍ രോഗികളുടെ സമീപ പ്രദേശത്തുള്ള ആശുപത്രികള്‍ക്ക് കൈമാറി തുടര്‍ ചികിത്സ ഉറപ്പാക്കുമെന്നും ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1139/2020)

date