Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (6/5/20) എത്തിയത് 284 പേര്‍ (5 മണി വരെയുള്ള കണക്ക്)

കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ വൈകിട്ട് അഞ്ചു മണി വരെ കേരളത്തിലെത്തിയത് 284 പേര്‍. 166 പുരുഷന്‍മാരും 104 സ്ത്രീകളും 14 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്.
 ഇതില്‍ 153  പേര്‍ ഇടുക്കി ജില്ലക്കാരാണ്. ആറു  പേര്‍ മറ്റു ജില്ലകളിലേയ്ക്കുള്ളവരാണ്.
തമിഴ്നാട്ടില്‍ നിന്നുമാണ് കൂടുതല്‍ പേര്‍  എത്തിയത്. തമിഴ്‌നാട് - 261, കര്‍ണ്ണാടകം - 11, തെലുങ്കാന - 1, ആന്ധ്ര - 2, പോണ്ടിച്ചേരി- 9 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍  തിരിച്ചെത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലൂടെയാണ് ഇവര്‍ക്ക് സ്വദേശത്തേക്ക് എത്തിച്ചേരാനായത്.
ചെന്നൈ പോലെ റെഡ് സോണ്‍ മേഖലയില്‍ നിന്നുമെത്തുന്നവരെ
പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും അല്ലാത്തവരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന് വീടുകളിലേക്ക് വിടുന്നു. സ്വന്തം വാഹനങ്ങളിലെത്തുന്നവര്‍ അതേ വാഹനത്തിലും ടാക്‌സി ആവശ്യമുള്ളവര്‍ക്ക് പ്രത്യേക കമാണ്ടര്‍ ടാക്‌സികളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്  നല്കിയാല്‍ മതി. ഡ്രൈവറുമായി സാമൂഹിക അകലം പാലിക്കാന്‍ കമാണ്ടറിന്റെ  പിറകിലെ ഇരിപ്പിടമാണ് യാത്രികര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ശരീരതാപനില ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ക്കും അണു നശീകരണത്തിനും ശേഷമാണ് ഓരോരുത്തരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയാണ് ഇത്തരത്തില്‍  അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്.
 

date