ലോക് ഡൗൺ; ജില്ലയിൽ നിന്നും മൂന്നാമത്തെ ട്രെയിനും പുറപ്പെട്ടു
*മടങ്ങിയത് 1189 ബിഹാർ സ്വദേശികൾ*
ലോക്ഡൗണിനെ തുടർന്ന് ജില്ലയിൽ തുടരേണ്ടി വന്ന ബീഹാർ സ്വദേശികൾ പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. 1189 തൊഴിലാളികളാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്വദേശമായ ബീഹാറിലെ കത്തിഹാറിലേക്ക് യാത്രയായത്. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നാമത്തെ ട്രെയിനാണ് ഇന്ന് പുറപ്പെട്ടത്.
മുഴുവന്‍ തൊഴിലാളികളും താമരശ്ശേരി താലൂക്കില്‍ നിന്നുള്ളവരാണ്. കോവിഡ് പരിശോധന പൂർത്തിയാക്കി തിരിച്ചറിയൽ രേഖകൾ ഉറപ്പാക്കി തൊഴിലാളികളെ 39 കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
യാത്രയിൽ വിശപ്പടക്കാൻ ഭക്ഷണപ്പൊതികൾ നൽകിയാണ് തൊഴിലാളികളെ ജില്ലാഭരണകൂടം യാത്ര അയച്ചത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് ട്രെയിൻ പുറപ്പെട്ടത്.
ജില്ലാ കലക്ടർ സാംബശിവ റാവു, സബ് കലക്ടർ ജി. പ്രിയങ്ക, ഡി.സി.പി ചൈത്ര തെരേസ ജോൺ, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.
- Log in to post comments