Skip to main content

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തിൽ വൻ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന സുഭിഷ കേരളം പദ്ധതി അവലോകന യോഗത്തിലാണ് സ്ഥലം എം എൽ എ കൂടിയായ മന്ത്രിയുടെ നിർദ്ദേശം. സുഭിക്ഷ കേരളം പദ്ധതി അടുത്ത ആഴ്ചയോടെ തന്നെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടപ്പിലാക്കാമെന്ന് വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിയ്ക്ക് ഉറപ്പു നൽകി. കുന്നംകുളം നഗരസഭ, ചൊവന്നൂർ - വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, ഇവയ്ക്കു കീഴിൽ നിയോജക മണ്ഡലത്തിൽപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് അടുത്ത ആഴ്ചയോടെ പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. ജലസേചന വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയും അനുബന്ധ കാര്യങ്ങളിൽ പദ്ധതിയിൽ പങ്കുചേരും.
സുഭിഷ കേരളം പദ്ധതിയ്ക്ക് പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പ്രത്യേക കമ്മറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും കൃഷി, അനുബന്ധമേഖലയ്ക്ക് പ്രാധാന്യം നൽകി പദ്ധതി ആദ്യ ഘട്ടത്തിൽ വിജയിപ്പിച്ചെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകൾ, സർക്കാർ - ഇതര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൃഷി പരിപോഷിപ്പിച്ചെടുക്കണം. പദ്ധതിയിൽ പെടുന്ന ഓരോ മേഖലയേയുംകുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയെടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന തലത്തിൽ 3860 കോടിയുടെ പദ്ധതിയാണ് സുഭിക്ഷ കേരളം. കൃഷി - 1449 കോടി, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യ ബന്ധനം - 2078 കോടി എന്നിങ്ങനെയാണ് പദ്ധതിയ്ക്കായി സർക്കാർ വകയിരുത്തിയ തുകയെന്നും മന്ത്രി അറിയിച്ചു.
യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ എ വി സുമതി, എ വി ബസന്ത് ലാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുതല മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date