Skip to main content

എം.എല്‍.എ ഫണ്ടില്‍ നിന്ന് 30 ലക്ഷം: ചെറിയമുണ്ടത്തെ മൃഗാശുപത്രി കെട്ടിടം പുതുക്കി പണിയുന്നു

 

ക്ഷീര കര്‍ഷകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കി ചെറിയമുണ്ടത്തെ സര്‍ക്കാര്‍ മൃഗാശുപത്രി പുതുക്കി പണിയുന്നു. ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അനുവദിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ തുടങ്ങി. ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ക്ഷീര കര്‍ഷകര്‍ക്കും കോഴി, കാട ഉള്‍പ്പെടെ പക്ഷിമൃഗാദികളെ വളര്‍ത്തുന്നവര്‍ക്കും ഗുണകരമാകുന്ന
എം.എല്‍.എയുടെ നടപടി.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പനമ്പാലത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ ദിനം പ്രതി 30 മുതല്‍ നൂറാളുകള്‍ വരെ വിവിധ ആവശ്യങ്ങള്‍ക്കായി എത്താറുണ്ട്. അതിനാല്‍  കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കി കന്നുകാലികളെ പരിശോധിക്കാനുള്ള സൗകര്യത്തോടെ പുതിയ കെട്ടിടം പണിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. സിഡ്ക്കോയ്ക്കാണ് നിര്‍മ്മാണ ചുമതല. എട്ടു മാസത്തിനകം കെട്ടിട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വാണിയന്നൂര്‍, ചെറിയമുണ്ടം, മീശപ്പടി, പനമ്പാലം തുടങ്ങിയ മേഖലകളിലെ ക്ഷീര കര്‍ഷകരുടെയും പഞ്ചായത്ത് അധികൃതരുടെയും ആവശ്യപ്രകാരമാണ് പുതിയ മൃഗാശുപത്രി യാഥാര്‍ഥ്യമാക്കുന്നത്.
 

date