Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള അതിഥി തൊഴിലാളികളും സ്വന്തം നാട്ടിലേയ്ക്ക് 

 

പ്രത്യേക തീവണ്ടിയില്‍ 1,452 അതിഥി തൊഴിലാളികള്‍ നാട്ടിലെത്തും 

 

ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാകാതെ ജില്ലയില്‍ കഴിഞ്ഞിരുന്ന രാജസ്ഥാനില്‍ നിന്നുള്ള 1,452 
അതിഥി തൊഴിലാളികളുടെ സംഘം ഇന്നലെ (മെയ് 18) സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി. തിരൂരില്‍ നിന്ന് രാത്രി ഒമ്പതിനാണ്  പ്രത്യേക തീവണ്ടിയില്‍ സംഘം യാത്രയായത്. പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള യാത്രാനുമതി നല്‍കിയത്. 

പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 256 പേരും  ഏറനാട് താലൂക്കില്‍ നിന്ന് 417 പേരും നിലമ്പൂര്‍ താലൂക്കില്‍ നിന്ന് 151 പേരും തിരൂരങ്ങാടി താലൂക്കില്‍ നിന്ന് 251 പേരും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 377 പേരുമാണ് നാട്ടിലേക്ക് തിരിച്ചത്. അതത് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മൗലാനാ ആശുപത്രിയ്ക്കു സമീപമുള്ള സെന്‍ട്രല്‍ ജി.എം.എല്‍.പി സ്‌കൂളിലും ഏറനാട് താലൂക്കിലുള്ളവര്‍ക്ക് മഞ്ചേരി നഗരസഭാ ടൗണ്‍ ഹാളിലും തിരൂരങ്ങാടി താലൂക്കില്‍ ചേളാരി ഗവ. ഹൈസ്‌ക്കൂളിലും കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ആരോഗ്യ പരിശോധന നടത്തിയത്. നിലമ്പൂര്‍ താലൂക്കിലുള്ളവര്‍ക്ക് ചെട്ടിയങ്ങാടി ജി.എം.യു.പി സ്‌കൂള്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നീ രണ്ട് കേന്ദ്രങ്ങളിലായിരുന്നു ആരോഗ്യ പരിശോധന. പരിശോധന പൂര്‍ത്തിയാക്കിയവരെ ഈ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് സ്വന്തം നാട്ടിലേക്കുള്ള തീവണ്ടിയില്‍ ഇരിപ്പുറപ്പിച്ച അതിഥി തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കറയറ്റ സ്നേഹത്തിന് നന്ദി അറിയിച്ച് നിറഞ്ഞ സ്നേഹത്തോടെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി.
 

date