Skip to main content

കോവിഡ് 19: ദോഹയില്‍ നിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി തിരിച്ചെത്തിയവര്‍ സര്‍ക്കാറിന്റെ കരുതലില്‍

 

ദോഹയില്‍ നിന്നുള്ള ഐ.എക്സ് - 374 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 183 യാത്രക്കാരുമായി ഇന്നലെ (മെയ് 18) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 10.30 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയത്. ഒമ്പത് ജില്ലകളില്‍ നിന്നായി 181 പേരും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 15 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 44 കുട്ടികള്‍, 61 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.  

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.  

 

ദോഹയില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ

 

മലപ്പുറം - 44, ആലപ്പുഴ - ഒന്ന്, എറണാകുളം - ഒന്ന്, കണ്ണൂര്‍ - 24, കാസര്‍കോഡ് - 17, കോഴിക്കോട് - 73, പാലക്കാട് - 17, തൃശൂര്‍ - രണ്ട്, വയനാട് - രണ്ട്. ഇവര്‍ക്കൊപ്പം രണ്ട് തമിഴ്നാട് സ്വദേശികളും സംഘത്തിലുണ്ടായിരുന്നു.  

 

ആശുപത്രിയില്‍ നാല് പേര്‍

 

ദോഹയില്‍ നിന്നെത്തിയ നാല് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കണ്ണൂര്‍ സ്വദേശിക്കു മാത്രമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശനങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

35 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ 

 

മലപ്പുറം - അഞ്ച്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്ന് ഓരോ യാത്രക്കാര്‍, കണ്ണൂര്‍ - മൂന്ന്, കാസര്‍കോട് - ഏഴ്, കോഴിക്കോട് - 12, പാലക്കാട് - നാല്. 

 

144  പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

 

ദോഹയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തിയവരില്‍ പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 144 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 38 പേര്‍, കണ്ണൂര്‍ - 20, കാസര്‍കോഡ് - 10, കോഴിക്കോട് - 59, പാലക്കാട് - 13, തൃശൂര്‍, വയനാട് ജില്ലകളിലെ ഒരോ യാത്രക്കാര്‍, തമിഴ്നാട് സ്വദേശികളായ രണ്ട് പേര്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. 

date