Skip to main content

ആരോഗ്യ ജാഗ്രത പാലിച്ച് നിലമ്പൂരിലെ 39 ആദിവാസി കുട്ടികള്‍ പരീക്ഷയെഴുതി

 

കോവിഡ് ആശങ്കകള്‍ക്കിടെ പുനരാരംഭിച്ച എസ്.എസ്.എല്‍.സി, വി.എച്ച്.എസ് .സി പരീക്ഷകള്‍ എഴുതാന്‍ നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നായി 39 വിദ്യാര്‍ഥികള്‍ എത്തി. കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളാണ് നിലമ്പൂര്‍ ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പരീക്ഷക്കെത്തിയത്. നിലമ്പൂരിലെ അപ്പന്‍കാവ്, കുമ്പളപ്പാറ, പുറ്റള, മുണ്ടക്കടവ്, ചെമ്പ്ര, പുഞ്ചക്കൊല്ലി, മാഞ്ചീരി, പാലക്കയം, പാട്ടക്കരിമ്പ്, അടക്കാക്കുണ്ട്,ചേരി, തണ്ടന്‍കല്ല് വനത്തിലുള്ള കോളനികളില്‍ നിന്നുള്ള കുട്ടികളെയാണ് പരീക്ഷക്കെത്തിച്ചത്. പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചത്. പട്ടികവര്‍ഗവികസന വകുപ്പിന്റെയും വാടകയ്ക്കെടുത്ത വാഹനങ്ങളിലുമായാണ് കുട്ടികളെ എത്തിച്ചത്. പരീക്ഷയ്ക്ക് മുമ്പ് സ്ഥാപനങ്ങളിലെത്തിയ കുട്ടികള്‍ക്ക് സാമൂഹിക അകലം പാലിച്ച്  താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യവും പോഷക സമൃദ്ധമായ ഭക്ഷണവും മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നതിനുള്ള 59 കുട്ടികളില്‍ 57 പേരെയും പരീക്ഷയ്ക്കായി എത്തിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്ക് അസുഖമുള്ളതിനാല്‍ അതത് ദിവസം പരീക്ഷ എഴുതി തിരിച്ച് കോളനിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെ നിര്‍ദേശപ്രകാരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെയും എസ്.ടി പ്രമോട്ടര്‍മാരുടെയും പ്രവര്‍ത്തനങ്ങളും ഇവരെ പരീക്ഷക്ക് സ്‌കുളുകളിലെത്തിക്കുന്നതിന് സഹായകമായി.
 

date