സുഭിക്ഷ കേരളം' കോഴിക്കോട് ജില്ലാ പദ്ധതിക്ക് 43.6 കോടി രൂപ
തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന് 43.6 കോടി രൂപയുടെ രൂപരേഖയുമായി ജില്ലാ ആസൂത്രണ സമിതി. തരിശുരഹിത ജില്ല എന്നതാണ് ലക്ഷ്യം. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ബാബു പറശേരിയുടെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഇതു സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആസൂത്രണ സമിതി അംഗങ്ങളുടെയും യോഗം ചേർന്നു. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, ഫിഷറീസ്, സഹകരണം എന്നീ വകുപ്പുകളിലൂടെ പദ്ധതിക്ക് നൽകാവുന്ന സംഭാവനകൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകുന്നതോടുകൂടി പദ്ധതി വിപുലീകരിക്കും. നെൽകൃഷിയുടെ കൂലിയിനത്തിലുള്ള ചെലവ്, പച്ചക്കറി സ്വയംപര്യാപ്തത, തരിശ് രഹിത കോഴിക്കോട്, സുഫലം, മുട്ട ഗ്രാമം, പോത്തുകുട്ടി ഗ്രാമം, ക്ഷീരഗ്രാമം, കിടാരി ഗ്രാമം, ആട് ഗ്രാമം, കോഴി ഗ്രാമം, കാലിത്തീറ്റ സബ്സിഡി , തീറ്റപ്പുൽകൃഷി, ഓരുജല കൂട് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യകൃഷി, പടുതാകുളം മത്സ്യകൃഷി, തൊഴുത്ത് നിർമ്മാണം, അലങ്കാര മത്സ്യകൃഷി, മിൽക്ക് ഇൻസന്റീവ് തുടങ്ങി ഉത്പാദന മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിയുന്ന സമഗ്ര പദ്ധതിയാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്നത്.
പദ്ധതി ഫണ്ടിന് പുറമെ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പദ്ധതി വഴി ജെഎൽജി ഗ്രൂപ്പുകൾ വിപുലമായ പദ്ധതി ആവിഷ്ക്കരിക്കും.
തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് ഡയറി ഫാം ,മത്സ്യകൃഷി തുടങ്ങിയ തൊഴിൽ സംരംഭക പരിപാടികളിലൂടെ കൂടുതൽ തൊഴിൽ നൽകാനും ഉല്പാദനം വർധിപ്പിക്കാനും ജില്ലാ ആസൂത്രണ സമിതി ലക്ഷ്യമിടുന്നു. തരിശായിക്കിടന്ന കൃഷിയിടങ്ങൾ
കിഴങ്ങ് - കരനെൽ - പച്ചക്കറി കൃഷികളിലൂടെ സാമൂഹ്യ സംഘടനകളും പൊതുജനങ്ങളും മുൻകൈയെടുത്ത് പ്രയോജനപ്പെടുത്തി വരികയാണ്.
മെയ് 31 നുള്ളിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്താനായി നിലവിലുള്ള പദ്ധതി പുനഃക്രമീകരിച്ച് ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന് ജില്ലാകലക്ടർ സാംബശിവറാവു നിർദേശിച്ചു.
യോഗത്തിൽ ഡപ്യൂട്ടി പ്ലാനിംഗ് ഓഫീസർ അനിൽ കുമാർ ,ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments