Skip to main content

പൊതുമാപ്പു ലഭിച്ചവര്‍ക്ക്   പ്രവാസി വെല്‍ഫെയര്‍ സെന്റര്‍ പൂര്‍ണ സൗജന്യം

കോവിഡ് 19 പരിചരണത്തിനായി പ്രവാസി വെല്‍ഫെയര്‍ സെന്ററുകള്‍ പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പൊതുമാപ്പ് ലഭിച്ച് തിരികെ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നോര്‍ക്കയില്‍ നിന്നും ലഭ്യമാക്കി അത്തരക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പൂര്‍ണമായും സൗജന്യമായി നല്‍കുന്നതിനാണ് ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.  
നിലവില്‍ 125 സ്ഥാപനങ്ങളില്‍ 1,389 മുറികളിലായി 1,168 പുരുഷ•ാരും 407 സ്ത്രീകളും ഉള്‍പ്പെടെ 1575 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയുന്നു. ഇതില്‍ 42 സ്ഥാപനങ്ങളിലായി 543 പുരുഷ•ാരും 176 സ്ത്രീകളും ഉള്‍പ്പെടെ 719 പേര്‍ പ്രവാസികളാണ്. ഇവരില്‍ 247 പേര്‍ മാത്രമാണ് പെയ്ഡ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. നിലവില്‍ 472 പ്രവാസികള്‍ സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറിച്ചുള്ള പ്രചരണങ്ങള്‍ പൊതുജനങ്ങള്‍ മുഖവിലയ്ക്ക് എടുക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  കണ്ടെത്തിയ സ്ഥാപനങ്ങള്‍ പ്രവാസികള്‍ എത്തുന്ന മുറയ്ക്ക് ക്രമമായിട്ടാണ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നത്. മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളാന്‍ വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രവാസികളുടെ ഹോം/ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ സംബന്ധമായ തീരുമാനങ്ങള്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി ആര്‍ ജയശങ്കര്‍ നിര്‍വഹിക്കും. വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍  സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ അനില്‍ ഫിലിപ്പ് കോര്‍ഡിനേറ്റ് ചെയ്യും. പ്രവാസി ഡാറ്റാ മാനേജ്‌മെന്റ് ടീം ജില്ലാ നോഡല്‍ ഓഫീസറായ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിമിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1518/2020)

date