Skip to main content

കരിമണ്ണൂരില്‍ 15000 കൈവശക്കാര്‍ക്ക് പട്ടയം നല്കും

കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിന് കീഴിലുള്ള വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, അറക്കുളം, നെയ്യാശ്ശേരി എന്നീ വില്ലേജുകളില്‍പ്പെട്ട 15000 ല്‍പ്പരം കൈവശക്കാര്‍ക്ക് പട്ടയം നല്കും. ജില്ലയിലെ കരിമണ്ണൂര്‍ ഭൂമി പതിവ് സ്പെഷ്യല്‍ ഓഫീസിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലെ വനം വകുപ്പിന്റെ ജണ്ടക്കു പുറത്തുള്ളതും സംയുക്ത പരിശോധനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും 1971 ഓഗസ്റ്റ് ഒന്നിന് മുമ്പ് കുടിയേറ്റത്തിന് വിധേയമായിട്ടുള്ളതുമായ ഭൂമി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള കൈവശക്കാര്‍ക്ക് 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ച് നല്‍കുന്നതിന് കരിമണ്ണൂര്‍ സ്പെഷ്യല്‍ തഹസീല്‍ദാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് തീരുമാനമായത്.

  വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, അറക്കുളം, നെയ്യാശ്ശേരി വില്ലേജുകളില്‍ വിവിധ ഭാഗങ്ങളിലായി നിരവധി കൈവശ ഭൂമികള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പതിവിന് യോഗ്യമായിട്ടുള്ളതിനാല്‍ സംയുക്ത പരിശോധനാലിസ്റ്റില്‍ ഉള്‍പ്പെടാത്ത കൈവശഭൂമികള്‍ ഓരോന്നും സര്‍വ്വെ ചെയ്ത് തിട്ടപ്പെടുത്തുന്ന മുറക്ക് പതിവ് നടപടികള്‍ സ്വീകരിക്കും. പതിവിന് യോഗ്യരായ കൈവശക്കാര്‍ വിവിധ വില്ലേജുകളുടെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നതിനാല്‍ പട്ടയ നടപടികളുടെ സുതാര്യവും സുഗമവുമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഒരു വില്ലേജ് തെരഞ്ഞെടുത്ത് ബ്ലോക്ക് തിരിച്ച് പതിവ് നടപടികള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഉടുമ്പന്നൂര്‍ വില്ലേജിലാണ് പതിവ് നടപടികള്‍ ആരംഭിക്കുന്നത്. പതിവ് നടപടികളുടെ മേല്‍നോട്ടവും ഏകോപനവും ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ നിര്‍വ്വഹിക്കും. ഇതിന് തുടക്കം കുറിച്ചുകൊണ്ട് നിലവിലുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ജൂണ്‍ 15ന് രാവിലെ 10.30ന് ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഹാളില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സര്‍വ്വെ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

date