Skip to main content

ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും:മന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി ജില്ലയില്‍ നിയമിച്ച രണ്ട്   ന്യൂറോളജിസ്റ്റ്, ഒരു സൈക്യാട്രിസ്റ്റ് എന്നിവര്‍  വര്‍ക്കിങ് അറേഞ്ച്‌മെന്ററില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്തു വരികയാണെന്നും ഇവരെ അടിയന്തരമായി ജില്ലയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍  പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ന്യൂറോളജിസ്റ്റ് ,സൈക്യാട്രിസ്റ്റ് എന്നിവരുടെ അഭാവത്തില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന്  വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ ദുരിതബാധിതര്‍ക്കുവേണ്ടി നിയമിച്ച ഡോക്ടര്‍മാര്‍ ഇവിടെ ജോലി ചെയ്യേണ്ടതാണ്.

 

        എന്‍ഡോസള്‍ഫാന്‍  ദുരിത ബാധിതരുടെ

           ചികിത്സയ്ക്ക് 2 കോടി രൂപ

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് രണ്ട് കോടിരൂപ ദേശീയ ആരോഗ്യദൗത്യം കാഞ്ഞങ്ങാടിന് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍വകമാറ്റി അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു.

  

വെള്ളം,വൈദ്യൂതി എന്നിവ ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പിന്റെ സാമ്പത്തിക-സാങ്കേതിക സഹായം

  സത്യസായി ട്രസ്റ്റ് എന്‍മകജെ വില്ലേജില്‍ നിര്‍മ്മിച്ച 36 വീടുകളും   ട്രസ്റ്റ് പുല്ലൂര്‍-പെരിയയില്‍ നിര്‍മ്മിച്ച് വിതരണത്തിന് ശേഷം ബാക്കിയുള്ള ഒന്‍പത് വീടും ഉള്‍പ്പെടെയുള്ള 45 വീടുകളില്‍ 42 വീടുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.  പ്ലോട്ട് അടിസ്ഥാനത്തില്‍  വീടുകള്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കുന്നതിന് അതത് തഹസില്‍ദാര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. .പട്ടയം ലഭിച്ച് ഒരു മാസത്തിനകം അനുവദിച്ച പ്ലോട്ടില്‍ ഗുണഭോക്താവ് താമസം ആരംഭിക്കാത്ത പക്ഷം പട്ടയം റദ്ദ് ചെയ്യും. വീട് ലഭിച്ചവര്‍ വെള്ളം, വൈദ്യൂതി എന്നിവ ലഭിക്കുന്നതിനായി അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം.ഇതിനുള്ള സാമ്പത്തിക-സാങ്കേതിക സഹായം റവന്യൂ വകുപ്പ് നല്‍കാനും യോഗം തീരുമാനിച്ചു.

  സാഫല്യം പദ്ധതി പ്രകാരം വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ ഭവന

നിര്‍മ്മാണ പ്രവൃത്തികള്‍  നവംബര്‍ 23 ന് ആരംഭിക്കുമെന്ന് സത്യസായിട്രസ്റ്റ്  എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അറിയിച്ചതായി യോഗം രേഖപ്പെടുത്തി

 

217 കോടി രൂപ സര്‍ക്കാറിനോട്   ആവശ്യപ്പെടും

എന്‍ഡോസള്‍ഫാന്‍  ദുരിത ബാധിതര്‍ക്ക് സഹായധനം അനുവദിക്കാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിന് വേണ്ടി 217 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ എന്‍ഡോസള്‍ഫാന്‍ സെല്ല് യോഗം തീരുമാനിച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരം കിടപ്പ് രോഗികള്‍,ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍,ഭിന്നശേഷിക്കാര്‍,അര്‍ബുദ രോഗികള്‍,മറ്റുള്ളവര്‍ എന്നീ  അഞ്ച് കാറ്റഗറികളിലായിട്ടാണ് ധനസഹായം അനുവദിക്കുന്നത്.

 

ദുരിതബാധിത പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുന്നതിന്

സാമൂഹ്യ നീതി വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം തേടും

 

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുന്നത് സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം തേടാന്‍ യോഗം തീരുമാനിച്ചു

എന്‍ഡോസള്‍ഫാന്‍മൂലമുള്ള വന്ധ്യത കാരണം ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.നിലവില്‍ ഇത്തരത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 28 പേര്‍ക്ക് കുട്ടികള്‍ ഉള്ളതായി കണ്ടെത്തിയതായി യോഗം വിലയിരുത്തി. ഇവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത് പരിശോധിക്കാന്‍ പട്ടിക  സെല്‍ അംഗങ്ങള്‍ക്ക് കൈമാറി.ഇത് പരിശോധിച്ച് തീരുമാനം എടുക്കും

 

ദുരിതബാധിത  പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ അംഗീകരിച്ചു

2010 ലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത  പട്ടികയില്‍ ഒ.പി നമ്പര്‍ 6394 ആയി ഉള്‍പ്പെട്ട കാറഡുക്ക ഗ്രാമപഞ്ചായത്തിലെ എം സ്‌നേഹ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ അംഗീകരിക്കാന്‍ യോഗം തീരുമാനിച്ചു.അപേക്ഷകയ്ക്ക് 10-11  വയസ്സ് പ്രായമുള്ളപ്പോള്‍ ശക്തമായ തലവേദന കാരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വന്തം ചെലവില്‍ സര്‍ജറി നടത്തിയിരുന്നു.പിന്നീട് എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പില്‍  പങ്കെടുത്തപ്പോള്‍ സ്‌നേഹയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത  പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പട്ടികയില്‍ ഉള്‍പ്പെടുന്നതിന് വേണ്ടിയല്ല ക്യാമ്പില്‍ പങ്കെടുത്തതെന്നും സ്‌നേഹ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അപേക്ഷയ്ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അനുകൂല്യങ്ങള്‍  ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഈ തുക കൈപ്പറ്റിയിട്ടില്ലെന്നും സ്‌നേഹ പറയുന്നു

 

ദുരിതബാധിതരുടെ ഇരട്ടിപ്പ് ഒഴിവാക്കും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.ജില്ലാകളക്ടറുടെ നിര്‍ദേശം പ്രകാരം എന്‍ഡോസള്‍ഫാന്‍  സെല്‍  ഡെപ്യൂട്ടി കളക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ 70 കേസുകളില്‍ ഇരട്ടിപ്പ് കണ്ടെത്തി.ഇത് 35 ആയി ചുരുങ്ങും.കൂടാതെ മറ്റ് ഫീല്‍ഡ് ഓഫീസര്‍ നടത്തിയ പരിശോധനയിലും എട്ട് ഇരട്ടിപ്പ് കേസുകള്‍ കണ്ടെത്തി.അങ്ങനെ ആകെയുള്ള 39 ഇരട്ടിപ്പ് കേസുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും

18 വയസു വരെയുള്ള കുട്ടികളുടെ പട്ടിക അംഗീകരിച്ചു

 

2017 ലെ എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 18 വയസ്സും അതിന് താഴെയുമുള്ളമായ അര്‍ഹരായ കുട്ടികളുടെ പട്ടിക യോഗം  അംഗീകരിച്ചു. മുഖ്യമന്ത്രിയുമായി എന്‍ഡോസള്‍ഫാന്‍ സമര സമിതി നടത്തിയ ചര്‍ ച്ചയുടെ തീരുമാന പ്രകാരം എന്‍എച്ച് എം തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ഇത്

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്ക് നല്‍കുന്ന ആശ്വാസ കിരണം പെന്‍ഷന്‍,ദുരിതബാധിതരുടെ മരണശേഷവും  പരിചാരകര്‍ കൈപ്പറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാറിന്      സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാല്‍  പരിശോധിച്ച നടപടി സ്വീകരിക്കും

 

കാറ്റഗറി മാറ്റുന്നത് സെല്‍ തീരുമാന പ്രകാരം മാത്രം

 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ വിദഗദ്ധ ഡോകടര്‍മാരുടെ സംഘം പരിശോധിച്ച് തയ്യാറാക്കിയ കാറ്റഗറില്‍ നിന്നും ദുരിത ബാധിതരുടെ അപേക്ഷ പ്രകാരം കാറ്റഗറി മാറ്റി നല്‍കുന്നത് സെല്ലിന്റെ തീരുമാനം അനുസരിച്ച് ആയിരിക്കുമെന്ന് യോഗം തീരുമാനിച്ചു.

ശനിയാഴ്ച എന്‍മകജെ ബഡ്‌സ് സ്‌കൂളിനും മുളിയാര്‍ പുനരധിവാസ ഗ്രാമത്തിനും തറക്കല്ലിടുന്നതോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍പ്രഖ്യാപിച്ച എല്ലാ പദ്ധതികളും യഥാര്‍ത്ഥമാവുകയാണെന്ന് മന്ത്രി പറഞ്ഞു

കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍  എം എല്‍ എ മാരായ എം സി ഖമറുദ്ദീന്‍,എന്‍ എ നെല്ലിക്കുന്ന് ,കെ കുഞ്ഞിരാമന്‍,ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു,കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ഗൗരി,ഓമനാ രാമചന്ദ്രന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ശകുന്തള, പി ജി മോഹനന്‍, സി പ്രഭാകരന്‍, ശാരദാ വൈ, കള്ളാര്‍ വൈസ് പ്രസിഡണ്ട് ടി കെ നാരായണന്‍, മുന്‍ എം എല്‍ എ മാരായ കെ പി കുഞ്ഞിക്കണ്ണന്‍, കെവികുഞ്ഞിരാമന്‍, എം നാരായണന്‍, ഡി എം ഒ ഡോ എവിരാംദാസ്,ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

date