Skip to main content

കായംകുളം നഗരസഭ, തെക്കേക്കര ഗ്രാമപഞ്ചായത്ത് എന്നിവ മുഴുവനായും കണ്‍ണ്ടെയിന്‍മെന്റ് സോണ്‍ ആക്കി

 

ആലപ്പുഴ: ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളും ക്ലസ്റ്റർ ക്വാറൻറീൻ/ കൺണ്ടെയിന്‍മെൻറ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

മാവേലിക്കര താലൂക്കിലെ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാര്‍ഡുകളും ക്ലസ്റ്റർ ക്വാറൻറീൻ/ കൺണ്ടെയിന്‍മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസ്തുത വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണവും ശക്തമാക്കും. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാര്‍ഡ് ആര്‍.ആര്‍.റ്റി കളുടെ സേവനം തേടാവുന്നതാണ്. ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലീസ്, ട്രഷറി, പെട്രോളിയം, എല്‍.പി.ജി, പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

കായംകുളം നഗരസഭയിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നയാള്‍ക്കും ഈ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി തെക്കേക്കര കുറത്തികാട് മത്സ്യ വില്‍പ്പന നടത്തിയ ആള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു വ്യക്തികൾക്കും ഒട്ടനവധി ആളുകളുമായി സമ്പർക്ക സാധ്യതയുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് കോവിഡ് 19 രോഗ വ്യാപനം സാധ്യത നിലനിൽക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലെ 5, 13 വാർഡുകളിലും രോഗവ്യാപനം സാധ്യത നിലനിൽക്കുന്നു.

തെക്കേക്കര ഗ്രാമപഞ്ചായത്ത് പൂർണമായും അടച്ചിടണമെന്ന് പഞ്ചായത്ത് തല ജാഗ്രതാ സമിതി ശുപാർശയും നൽകിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് പൂർണ്ണമായും അടച്ചിടണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിന്‍രെ ഗൗരവം കണക്കിലെടുത്തും രോഗ വ്യാപനം തടയുന്നതിനും വേണ്ടിയാണ് ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ ഉത്തരവ് ഇറക്കിയത്.

ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

date