Skip to main content

*എറണാകുളം മാർക്കറ്റ് അടക്കാൻ തീരുമാനം*

എറണാകുളം : എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ്  കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു.
സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കൺടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും  കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി. എസ് സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവർ വീഡിയോ കോൺഫെറെൻസിലൂടെ പങ്കെടുത്തു. എം. എൽ. എ ടി ജെ വിനോദ് , സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ഡി. എം
ഒ ഡോ. എൻ. കെ കുട്ടപ്പൻ,  വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

date