Skip to main content

ആദ്യം ജീവന്‍, പിന്നെ തൊഴില്‍ - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കോവിഡ് രോഗം ബാധിക്കുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവന്‍ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൊഴില്‍ ലഭ്യമാക്കുന്നത് രണ്ടാമതായാണ് പരിഗണിക്കുക. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. ജീവന്റെ വിലയുള്ള ജാഗ്രത അതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജാഗ്രത പുലര്‍ത്തി ജീവന്‍ നിലനിര്‍ത്തുക. ജീവനുണ്ടെങ്കിലല്ലേ തൊഴില്‍ ചെയ്യാന്‍ ആവൂ എന്നും മന്ത്രി ചോദിച്ചു. കലക്‌ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം കഷ്ടത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഏപ്രില്‍ നാലു മുതല്‍ സര്‍ക്കാര്‍ മത്സ്യബന്ധനാനുമതി നല്‍കി. എന്നിട്ടും ചിലര്‍ കുപ്രചരണം നടത്തുകയാണ്.
മത്സ്യത്തൊഴിലാളികളുടെ യശസ്സ് വാനോളം ഉയര്‍ന്നകാലം മറ്റൊരുനാളും ഉണ്ടായിരുന്നില്ല. പ്രളയ സമയത്ത് സ്വജീവന്‍ പണയം വച്ചാണ് മത്സ്യത്തൊഴിലാളികള്‍ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറിങ്ങിയത്. കടല്‍ തീരത്ത് അനൗണ്‍സ് ചെയ്താണ് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് അയച്ചത്. ഇതിന്റെ കൊല്ലം മാതൃക ഏറെ പ്രശംസ നേടിയതാണ്. പ്രതിഫലം ഇച്ഛിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി എഞ്ചിനും മറ്റും കേടായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. പുനര്‍ഗേഹം പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കിയത്. തൊഴില്‍ നഷ്ടം ഉണ്ടാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിവിധ സഹായങ്ങളുമായി സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. ഇതിനെതിരെ ദുഷ്ടലാക്കോടെ പ്രചരണത്തിന് ഇറങ്ങുന്നവര്‍ പിന്തിരിയണമെന്നും മന്ത്രി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 1967/2020)

 

date