Skip to main content

പ്രളയ അതിജീവനം: തിരൂരങ്ങാടിയില്‍  പുനരധിവാസ ക്യാമ്പുകള്‍ സുസജ്ജം

വില്ലേജ് ഓഫീസര്‍മാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

 

തിരൂരങ്ങാടി താലൂക്കില്‍ പ്രളയ അതിജീവനത്തിനായി പുനരധിവാസ ക്യാമ്പുകള്‍ സുസജ്ജം. നിലവില്‍ 70 ലധികം ക്യാമ്പുകളാണ് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ  നിര്‍ദേശ പ്രകാരം ക്യാമ്പുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമെ വയോധികര്‍, കോവിഡ് ലക്ഷണമുള്ളവര്‍, ക്വാറന്റെനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി തുടരുന്നുണ്ടെന്നും    തിരൂരങ്ങാടി തഹസില്‍ദാര്‍ പി.അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രളയം ബാധിക്കാനിടയുള്ള മേഖലകളെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ജെസിബി, ഹിറ്റാച്ചി, കട്ടര്‍,  ബോട്ടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ ഉടമസ്ഥരുടെയും ഖലാസിമാരുടെയും ഫോണ്‍ നമ്പറുകളും നേരത്തെ തന്നെ ശേഖരിച്ച് ഫയല്‍ ചെയ്തിരിക്കുകയാണ്. അംഗീകൃത വളണ്ടിയര്‍മാരുടെ വിശദാംശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം സജ്ജീകരിച്ചാണ് നടപടികള്‍. റെസ്പോണ്‍സിബിള്‍ ഓഫീസര്‍, ഇന്‍സിഡന്റ് കമാന്റര്‍, ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്റന്റ്, ഓപ്പറേഷന്‍ സെക്ഷന്‍ ചീഫ്, ലോജിസ്റ്റിക് സെക്ഷന്‍ ചീഫ്, പ്ലാനിങ് സെക്ഷന്‍ ചീഫ്, സേഫ്റ്റി ഓഫീസര്‍, മീഡിയ ഓഫീസര്‍, ലെയ്സണ്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനായി താലൂക്ക് തലത്തില്‍ അവലോകന യോഗം ചേര്‍ന്ന് ഓരോ പ്രദേശങ്ങളിലെയും വിശദാംശങ്ങള്‍ ശേഖരിച്ച അധികൃതര്‍ പഞ്ചായത്ത് - നഗരസഭാ പരിധികളില്‍ കൈക്കൊള്ളേണ്ട മുന്‍ കരുതല്‍ നടപടികള്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കില്‍ 17 വില്ലേജുകളാണുള്ളത്. ഇതില്‍ 13 ലും മുന്‍ വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ 12250 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. 31 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിരുന്നു. കടലുണ്ടിപ്പുഴ കടന്നു പോകുന്ന മേഖലയായതിനാല്‍ തിരൂരങ്ങാടി താലൂക്കില്‍ പ്രളയ സാധ്യത ഏറെയാണ്. അതിനാല്‍  അതിജീവനത്തിനായി ചിട്ടയായ മുന്നൊരുക്കമാണ് തിരൂരങ്ങാടിയില്‍ തുടരുന്നത്.

date