ജില്ലയിൽ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടികുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു. ഇന്ന് (ഓഗസ്റ്റ് മൂന്ന്) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പുതിയാപ്പ, നടുവണ്ണൂർ, കൂടരഞ്ഞി, കാരശ്ശേരി, ചോറോട്, കായണ്ണ, പെരുവണ്ണാമൂഴി, ചങ്ങരോത്ത്, കൊളത്തൂർ, അത്തോളി, അഴിയൂർ, ആയഞ്ചേരി എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നത്. ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന നടുവണ്ണൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 57,50,392 ലക്ഷം രൂപയുടെ നവീകരണമാണ് നടന്നത്. ഇരുനൂറോളം രോഗികൾ ദിവസേന പരിശോധനയ്ക്കായി എത്തുന്ന ആശുപത്രിയിൽ 20 ജീവനക്കാരാണുള്ളത്. ഇതിനു പുറമേ ഉച്ചക്ക് ശേഷം ഒ. പി സേവനം നൽകുന്നതിനായി പാരാമെഡിക്കൽ ജീവനക്കാരെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. പുരുഷൻ കടലുണ്ടി എംഎൽഎ യുടെ എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും പഞ്ചായത്ത് ഭരണസമിതിയുടെ 8,43,320 രൂപയും നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തരം ലഭിച്ച 21,75,000 രൂപയും അനുവദിച്ചിട്ടുണ്ട്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ഉറപ്പുവരുത്തുന്നതിനായി 2,32,000 രൂപയും അനുവദിച്ചിട്ടുണ്ട്.
അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും 19, 83,971 രൂപയും പഞ്ചായത്ത് വിഹിതമായി 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി നവീകരിച്ച ഓഫീസ് സംവിധാനം, പരിശോധന മുറികൾ, ലബോറട്ടറി സംവിധാനം, ടിവി, കുടിവെള്ളം, പബ്ലിക് അഡ്രസ് സിസ്റ്റം സംവിധാനം, കുത്തിവെപ്പ് മുറി തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
പുതിയാപ്പ ആരോഗ്യ കേന്ദ്രത്തിൽ 38 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് ഇതു വരെ നടത്തിയത്. ഭൗതിക സാഹചര്യ വികസനത്തിന്റെ ഭാഗമായി ആശുപത്രിയുടെ മുന്‍വശം വിപുലീകരിക്കുകയും അവിടെ രജിസ്ട്രേഷന് കൗണ്ടര്‍, പ്രീ ചെക്കപ്പ് ഏരിയ, കാത്തിരിപ്പ് സ്ഥലം എന്നിവ നിര്‍മ്മിച്ചു. കണ്സല്ട്ടേഷന് മുറികള്‍,ഓഫീസ്, നിരീക്ഷണ മുറി, ഫാര്‍മസി, ടോയ്ലറ്റ് എന്നിവ നവീകരിച്ചു. ശ്വാസ്, ആശ്വാസ്, വയോജന ക്ലിനിക്കുകളും ആരംഭിച്ചു.
2017ലാണ് ആയഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്ര മാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പഞ്ചായത്ത് മുഖേന ഏഴ് ലക്ഷം രൂപയും എൻ എച്ച് എസ് മുഖേന 13 ലക്ഷം രൂപയും നൽകി ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും മാതൃ ശിശു വിഭാഗം, ഓഫീസ് മുറി, നിരീക്ഷണ മുറി ,ടോയ്ലറ്റ് എന്നിവ നവീകരിച്ചു.
മുപ്പത്തിഏഴായിരത്തോളം ആളുകൾക്ക് ആശ്രയമാണ് ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം. പുതുതായി കെട്ടിടം നിർമ്മിക്കാൻ ടി.പി രാമകൃഷ്ണൻ എംഎൽഎ വലിയ പങ്ക് വഹിച്ചു. കടിയങ്ങാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
വർഷത്തിൽ ഏകദേശം പതിനയ്യായിരത്തോളം പേർക്കാണ് കായണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിവരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ ഇന്ന് 1,40,000 രൂപയും പഞ്ചായത്ത് വിഹിതമായ 6,63,520 രൂപയും ഉപയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രോജക്ട് വിഹിതമായ 69,500 ഉപയോഗിച്ച് ഈ സ്ഥാപനത്തിൽ മൂന്ന് ബാത്ത്റൂമുകൾ നിർമ്മിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 4,50,000 രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
ജലസേചനവകുപ്പ് പഞ്ചായത്തിന് കൈമാറിയ ഒരേക്കർ സ്ഥലത്താണ് പെരുവണ്ണാമൂഴി ആരോഗ്യ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. മന്ത്രി ടി.പി. രാമകൃഷ്ണൻ അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നവീകരണ പ്രവർത്തനങ്ങളും നടത്തി. പഞ്ചായത്തിലെ 104 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും 961 പട്ടികജാതി കുടുംബങ്ങൾക്കും ആരോഗ്യസേവനങ്ങൾ നൽകിവരുന്നതിൽ ആരോഗ്യ കേന്ദ്രത്തിന് നിർണ്ണായക പങ്കുണ്ട്.
പ്രതിമാസം 3000-ത്തോളം പേര് ചികിത്സ തേടിയെത്തുന്ന കൂടരഞ്ഞി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതമായി 84.54 ലക്ഷവും എന്‍എച്ച്എം വിഹിതമായി 14.41ലക്ഷവും സ്പോണ്‍സര്‍ഷിപ്പിലൂടെ 2 ലക്ഷവും ചെലവഴിച്ചു. ആശുപത്രി കാലാനുസൃതമായി നവീകരിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ആധുനികമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്യുന്നതിന് ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
അഴിയൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം കഴിഞ്ഞ നാല് വർഷമായി വികസനത്തിൻ്റെ പാതയിലാണ്. 27 ലക്ഷം രൂപയാണ് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി ചെലവഴിച്ചത്.
ചോറോട് പഞ്ചായത്ത് പരിധിയിൽ വരുന്ന ചോറോട് കുടുംബാരോഗ്യ കേന്ദ്രം മൂന്ന് വർഷമായി വികസനത്തിൻ്റെ പാതയിലാണ് .ക്ലിനിക്കുകൾ, വയോജന ക്ലിനിക്കുകൾ ,ലബോറട്ടറി സൗകര്യം എന്നിവയും കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും. 48,50,000 രൂപയാണ് വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
കൊളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് 15 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
32,000 പേരുടെ ആശ്രയ കേന്ദ്രമാണ് കാരശ്ശേരി പി എച്ച് സി. കീഴിൽ മെയിൻ സെൻ്ററിന് പുറമേ നാല് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ പ്രവർത്തനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്നത്.
ആഴ്ചയില്‍ ആറ് ദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ ഡോക്ടറുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനവും ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
- Log in to post comments