Skip to main content

വീടുകള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിച്ചു

    അടൂര്‍ കൈമലപ്പാറ അംബേദ്കര്‍ കോളനിയിലെ തകര്‍ച്ചയിലായ  നാല് വീടുകള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.ജെ.അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ അറിയിച്ചു. കോളനി നിവാസികളായ ശങ്കരന്‍, അമ്മിണി, സഹദേവന്‍, ശിവന്‍കുട്ടി എന്നിവര്‍ക്കാണ് വീട് നിര്‍മാണത്തിന് പട്ടികജാതി വികസന വകുപ്പ് ഫണ്ട് അനുവദിച്ചത്. നാല് ലക്ഷം രൂപയില്‍ കവിയാതെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി ജൂണിന് മുമ്പ് താക്കോല്‍ കൈമാറുന്നതിന് നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. 
    വര്‍ഷങ്ങള്‍ക്ക് മുമ്പ് എംഎന്‍ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇവരുടെ വീടുകളുടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നത് പത്രവാര്‍ത്തിയിലൂടെ അറിഞ്ഞ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ  ആര്‍.ജയകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇവര്‍ക്ക് വീട് നല്‍കുന്നതിന് ശ്രമം ആരംഭിക്കുകയും പട്ടികജാതി വികസന വകുപ്പിന്‍റെ സഹായം തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച  ചേര്‍ന്ന പട്ടികജാതി വികസന വകുപ്പിന്‍റെ യോഗത്തിലാണ് ഫണ്ട് അനുവദിക്കാനുള്ള തീരുമാനമെടുത്തത്.                                                                       (പിഎന്‍പി 597/18)

date