Skip to main content

കുടുംബശ്രീയുടെ ഹരിതകര്‍മ സേനക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ

 

കുടുംബശ്രീയുടെ ഹരിതകര്‍മ സേനക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുന്നു. മാലിന്യ സംസ്‌ക്കരണത്തിനായി 2017 മുതലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേനകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, തദ്ദേശ സ്ഥാപനം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ സംയോജിത പദ്ധതിയായാണ് ഹരിതകര്‍മ്മ സേന പ്രവര്‍ത്തിക്കുന്നത്. തൊഴിലുറപ്പുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്.
 വീടുകളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ശേഖരിച്ച് തരംതിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക്  സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വായ്പാ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്.
ദേശീയ സഫായി കര്‍മചാരി കോര്‍പ്പറേഷന്റെ സംസ്ഥാനതല ചാനലൈസിംഗ് ഏജന്‍സിയായ വനിത വികസന  കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിത കര്‍മ സേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത്.കോര്‍പറേഷന് എന്‍എസ് കെ എ ഫ് ഡി സിയില്‍ നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ ഗ്യാരന്റി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. പ്രവര്‍ത്തനം വിപുലമാക്കാനും സംരംഭം ആരംഭിക്കാനുമായി വിവിധ കര്‍മ സേനാ യൂണിറ്റുകള്‍ക്കായി 30 കോടി രൂപയാണ് കുടുംബശ്രീ മുഖേന ഈ വര്‍ഷം വായ്പയായി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തൊഴില്‍ ചെയ്യാനാവശ്യമായ വാഹനം വാങ്ങാന്‍,
സംരംഭ വികസനത്തിന്,സാനിട്ടേഷന്‍ ജോലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വില്ക്കുന്ന സാനിട്ടറി മാര്‍ട്ടുകള്‍ തുടങ്ങാന്‍,ഹരിത സംരംഭങ്ങള്‍ തുടങ്ങാന്‍, സേനാംഗങ്ങളുടെ പെണ്‍ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം എന്നിവയ്ക്ക് വായ്പ ലഭിക്കും.
 നാലു മുതല്‍ അഞ്ച് ശതമാനം വരെവാര്‍ഷിക പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. വാഹനം വാങ്ങാന്‍ പരമാവധി 15 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരുഅംഗത്തിന് പരമാവധി 60,000 രൂപ വരെ ലഭിക്കും.ഇത്തരത്തില്‍ ഒരു സിഡിഎസിന് കീഴില്‍ 50 ലക്ഷം വരെ പരമാവധി വായ്പയായി ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടാതെ ഇവരുടെ പെണ്മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും, വൊക്കേഷണല്‍ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കാനും അര്‍ഹതയുണ്ടായിരിക്കും. നാലര ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന ലോണിന്റെ പലിശ, യോഗ്യത നേടിക്കഴിഞ്ഞാല്‍ തിരികെ നല്കും.
ആദ്യഘട്ടമായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂന്ന് കോടി രൂപ ഉടനെ വിതരണം ചെയ്യും. അടുത്ത ഘട്ടത്തില്‍ ഗ്രൂപ്പുകള്‍ക്ക് വാഹനം വാങ്ങാനായി വായ്പ അനുവദിക്കും. സിഡിഎസ്സുകളുടേയും കുടുംബശ്രീ ജില്ലാ മിഷന്റേയും ശുപാര്‍ശയോടെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ഉടന്‍ നടപടി സ്വീകരിക്കും.
 

date