ഓണത്തിന് കച്ചവട സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ
എറണാകുളം: ഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി വിവിധ താലൂക്കുകളിൽ യോഗം ചേർന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങളനുസരിച്ച് കൊണ്ടു മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ. ഈ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാൻ സാധിക്കുമെന്ന് യോഗങ്ങൾ വിലയിരുത്തി.
കടകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണം, തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഏർപ്പെടുത്തണം, ഓരോ കടകളിലും പ്രത്യേകം പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും കവാടങ്ങൾ ക്രമീകരിക്കണം, പ്രായമായതും ഗർഭിണികളും ആയ ജീവനക്കാരെ ഒഴിവാക്കണം, കടകളിലെ വെൻ്റിലേഷൻ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ കടയുടമകൾ പാലിക്കണമെന്ന് കൊച്ചി താലൂക്കിൽ യോഗത്തിന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടർ പ്രദീപ് പി.എ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ നിലപാടുകൾ വ്യാപാരികൾ കൈക്കൊള്ളണമെന്നും പശ്ചിമകൊച്ചിയിൽ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അലംഭാവം ഉണ്ടാവരുതെന്നും പോലീസ് അധികാരികളും ഹെൽത്ത് ഇൻസ്പെക്ടർമാരും അറിയിച്ചു.
കോതമംഗലം താലൂക്കിൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിന് ജി.എസ്.ടി ഉദ്യോഗസ്ഥർ, പോലീസ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടിമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി സൂം മീറ്റിങ്ങ് നടന്നു. മൂവാറ്റുപുഴ താലൂക്കിൽ തഹസിൽദാർ കെ.എസ് സതീശൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കച്ചവട സ്ഥാപനങ്ങളിലെ തിരക്കു നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെയും ജാഗ്രത പാലിക്കുന്നതിന്റെയും ഭാഗമായി കർശന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) പി.ബി സുനിലാലിൻ്റെ അദ്ധ്യക്ഷതയിൽ കുന്നത്തുനാട് താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. കണയന്നൂർ താലൂക്കിൽ ഗൂഗിൽ മീറ്റ് വഴിയാണ് യോഗം നടന്നത്.
ആലുവ താലൂക്കിൽ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ്റെ നേതൃത്വത്തിൽ സൂം മീറ്റിംഗിലൂടെ യോഗം ചേർന്നു. യോഗത്തിൽ ഉന്നയിച്ച സംശയങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ മറുപടി നൽകി.
ബ്രോഡ് വേയിലെ നിയന്ത്രണങ്ങൾ കുറയ്ക്കാൻ നടപടി വേണമെന്ന ആവശ്യവും എം ജി റോഡിൽ പാർക്കിംഗ് ഒരു വശത്ത് മാത്രം ആക്കണമെന്നും മർച്ചന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. മത്സ്യ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനത്തിരക്ക് ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുകയും പരിശോധന നടത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങൾ ഉണ്ടാവുകയും ചെയ്യും. ഓണക്കാലത്ത് കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് കണ്ടെയ്‌ൻമെന്റ് സോണുകൾക്ക് കീഴിലുള്ള കടകൾ തുറക്കാൻ അനുവദിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
- Log in to post comments