Skip to main content

വികേന്ദ്രീകൃത കോവിഡ് രോഗപ്രതിരോധ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കും

എറണാകുളം: ജില്ലയിൽ നടപ്പിലാക്കുന്ന വികേന്ദ്രീകൃത കോവിഡ് 19 രോഗപ്രതിരോധ ചികിത്സാ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഓൺലൈൻ അവലോകന യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്. 
    നിലവിൽ വികേന്ദ്രീകൃത രീതിയിലുള്ള കോവിഡ് ചികിത്സാ സംവിധാനം ജില്ലയിലെ 22 പഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കോവിഡ് മാനേജ്‌മെന്റ് സെന്റെറുകളില്‍ കോൾ സെന്റെര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം, രോഗികൾക്കായുള്ള വാഹന സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. രോഗമുള്ളവരെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുളള ക്രമീകരണങ്ങളും ഈ കേന്ദ്രങ്ങളില്‍  ഒരുക്കിയിട്ടുണ്ട്. 
      ഓണക്കാലത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായികൾക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. താലൂക്ക് തലത്തിലും ഓണം നാളുകളിലെ ക്രമീകരണങ്ങൾക്കായി യോഗം ചേർന്നു. സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നത്. 
      നിലവില്‍ വിവിധ സ്വാകാര്യ ആശുപത്രികളിലായി 80 പേര്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരെയും ഗുരുതരാവസ്ഥയിലുള്ളവരെയും ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗി ആവശ്യപ്പെട്ടാൽ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റും.
    സര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങളിലൂടെ ജില്ലയില്‍ ഒരു ദിവസം 5000 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയതായും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാ കോഓഡിനേറ്റര്‍ ഡോ. മാത്യൂസ് നുമ്പേലിയും യോഗത്തില്‍ പങ്കെടുത്തു.

date