Skip to main content

ജില്ലക്ക് ആശ്വാസമായി ഒരു നെഗറ്റീവ് ഫലം കൂടി

 

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

 

കഴിഞ്ഞ ഒരാഴ്ചക്കാലം വെന്നിയൂരിലെ ഒരു വീട്ടിലെ മുറിയില്‍ നിന്നായിരുന്നു ജില്ലയുടെ ആരോഗ്യ വകുപ്പിലേക്കുള്ള നിര്‍ദേശങ്ങള്‍ പോയിക്കൊണ്ടിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ജില്ലയിലെ സ്ഥിതി വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സൂം മീറ്റിങുകളും ഓഫീസിലെ ഉദ്യോഗസഥര്‍ക്കുള്ള നിര്‍ദേശങ്ങളും പുതിയ കോവിഡ് ആശുപത്രികളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും തുടങ്ങുന്നതും വരെ എല്ലാം ആ ഒറ്റ മുറിയിലിരുന്ന് നിയന്ത്രിക്കുകയായിരുന്നു ആരോഗ്യ വകുപ്പിനെ ചുക്കാന്‍ പിടിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. തിങ്കളാഴ്ചയോടെ ആ മുറി വിട്ട് വീണ്ടും അരങ്ങത്തിറങ്ങാനിരിക്കുകയാണ് ജില്ലയുടെ ആരോഗ്യത്തിന്റെ കാവലായ ഈ ഓഫീസര്‍. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്.

കരിപ്പൂര്‍ വിമാന അപകട രക്ഷാ പ്രവര്‍ത്തനത്തിലും കലക്ടറേറ്റില്‍ നടന്ന അവലോകന യോഗങ്ങളിലും പങ്കെടുത്തതിനെ തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ. കെ സക്കീന നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഓഗസ്റ്റ് 11 മുതല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക്
എട്ട് ദിവസത്തിനു ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എങ്കിലും 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാനാണ് തീരുമാനം. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ജില്ലാ പൊലീസ് മേധാവിക്ക് രോഗം ഭേദമായതിന് പിന്നാലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഫലവും നെഗറ്റീവാണെന്ന ആശ്വാസ വിവരം ലഭിക്കുന്നത്.

വീട്ടില്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും ഫോണ്‍ വിളികളും സൂം മീറ്റിങുകളുമായി ഓഫീസിലേക്കാള്‍ തിരക്കിലായിരുന്നുവെന്ന് ഡി.എം.ഒ പറഞ്ഞു. ഓഫീസിലുള്ളവരോട് നേരിട്ട് പറയാനുള്ള കാര്യങ്ങള്‍ കൂടി ഫോണിലും ഓണ്‍ലൈനായും നല്‍കേണ്ടി വന്നു. എന്തായാലും തിങ്കളാഴ്ച മുതല്‍ ഓഫീസില്‍ പോകാമെന്നാണ് കരുതുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവായ ഡോ.എം. ജാഫറും ഇവരോടൊപ്പം ക്വാറന്റീനില്‍ കൂട്ടായുണ്ട്. കോവിഡ് സ്ഥിരീകരിച്ച ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ. എസഅഞ്ജു, കലക്ടറേറ്റിലെയും ആരോഗ്യ വകുപ്പിലെയും മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.
 

date