Skip to main content

നാലു വര്‍ഷത്തിനുള്ളില്‍  517 പാലങ്ങള്‍  പുനര്‍നിര്‍മിച്ചു:മന്ത്രി ജി സുധാകരന്‍

 

 

ആലപ്പുഴ :നാലു വര്‍ഷത്തിനുള്ളില്‍  514 പാലങ്ങള്‍  പുനര്‍നിര്‍മിച്ചു. അതില്‍ 400 പാലങ്ങളും ഈ സര്‍ക്കാര്‍ പുതുതായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ചവയാണ്. ജില്ലയില്‍ 1303 കോടി രൂപയുടെ പാലങ്ങളാണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍. ജില്ലയിലെ  പുതുതായി നിര്‍മിക്കുന്ന നാല്‍പാലത്തിന്റെ നിര്‍മാണോദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കൂടുതല്‍ പാലങ്ങളും കുട്ടനാട്ടിലാണ്. 117 കോടി രൂപ മുടക്കില്‍ 12 പാലങ്ങള്‍ ആണ് നിര്‍മിക്കുന്നത്.ചെങ്ങന്നൂരില്‍ 106 കോടി രൂപ മുടക്കില്‍ 8 പാലങ്ങള്‍, ആലപ്പുഴയില്‍ 168 കോടി രൂപ മുടക്കിലാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്. കൂടാതെ ഹരിപ്പാട് മാവേലിക്കരയിലും പാലങ്ങള്‍ നിര്‍മിക്കുന്നുണ്ട്.  ആലപ്പുഴയെ പുതുക്കി പണിയുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്രമായ വികസനം നടത്തുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. 

 

അമ്പലപ്പുഴ മണ്ഡലത്തിലെ വാടക്കനാലിനെയും  കൊമേഴ്സ്യല്‍ കനാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാല്‍പ്പാലം   നിലവിലുള്ള മൂന്നു പാലങ്ങള്‍ക്ക് പകരമാണ് പുനര്‍നിര്‍മിക്കുന്നത്.നിലവിലെ മുപ്പാലത്തിന് 5 മീറ്റര്‍ വീതിയും 22 മീറ്റര്‍ നീളവുമാണ് ഉള്ളത്. 23 മീറ്റര്‍ നീളവും 7.50 മീറ്റര്‍ ക്യാരേജ് വിഡ്ത്തും  ഉള്ള മൂന്ന് പാലങ്ങളും 26 മീറ്റര്‍ നീളവും 7.50 മീറ്റര്‍ ക്യാരേജ് വിഡ്ത്തും ഉള്ള ഒരു പാലവും ഇരുവശങ്ങളിലെ ഫുട്പാത്തും ഉള്‍പ്പെടുന്നതാണ് പുതിയ പാലത്തിന്റെ ഡിസൈന്‍. 17.44 കോടി രൂപ മുതല്‍മുടക്കിലാണ്  നിര്‍മാണം. ഓവല്‍ മാതൃകയില്‍ പാലങ്ങളുടെ മധ്യഭാഗത്തെ ബന്ധിപ്പിച്ചുകൊണ്ട് ലാന്‍ഡ്‌സ്‌കേപ്പും രാത്രികാലങ്ങളില്‍ പാലത്തിന് ആവശ്യമായ വെളിച്ചം നല്‍കുന്നതിന് സൗരോര്‍ജ്ജ ലൈറ്റുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

മുപ്പാലത്തിന് സമീപം നടന്ന ചടങ്ങില്‍ എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. പൊതുമരാമത്തു പാലം  വിഭാഗം  സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി ആര്‍ മഞ്ജുഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്തു പാലം  വിഭാഗം ചീഫ് എഞ്ചിനീയര്‍ എസ് മനോ മോഹന്‍, മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, ജില്ലാ പോലീസ് മേധാവി പി എസ് സാബു, പൊതുമരാമത്തു പാലം  വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ എ സിനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

date