Skip to main content

ജീവിതം നല്‍കിയ നാടിന്റെ ഓണസമ്മാനം; രാജീവിന് ഇനി സ്വന്തം വീട്

========

മൂന്നു പതിറ്റാണ്ടു മുന്‍പ് തൊഴില്‍ തേടിയാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍നിന്നും  സുടലൈയപ്പനും കുടുംബവും കോട്ടയത്ത് എത്തിയത്. തൊഴിലും ജീവിതവും നല്‍കിയ നാട്ടില്‍ ഇക്കുറി അദ്ദേഹത്തിന്റെ മകന്‍ രാജീവിന് വിലപ്പെട്ടൊരു ഓണസമ്മാനവും കിട്ടി. ലൈഫ് മിഷനില്‍ നിര്‍മിച്ച വീട്ടില്‍ ഈ ചെറുപ്പക്കാരനും ഭാര്യ ശരണ്യയും ഉത്രാടദിനത്തില്‍ താമസമാരംഭിക്കും.

തോട്ടയ്ക്കാട് ലക്ഷ്മിഭവനത്തില്‍ രാജീവ് മിക്സി റിപ്പയറിംഗ് ജോലിയില്‍നിന്ന് കിട്ടുന്ന പണത്തില്‍ മിച്ചം പിടിച്ച് വീടുണ്ടാക്കാനാണ് ആദ്യം ശ്രമിച്ചത്. ലൈഫ് മിഷനില്‍ വീടിനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്നത് തടസമായി.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഇറക്കിയ സ്പെഷ്യല്‍ ഉത്തരവാണ് പിന്നീട് തുണയായത്. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും കുടുംബ കാര്‍ഡില്‍  പേരുള്ളവരാണെങ്കില്‍   ഗുണഭോക്താവായി പരിഗണിക്കണമെന്ന  ഉത്തരവിലൂടെ രാജീവിന് വീട് അനുവദിച്ച് കിട്ടുകയായിരുന്നു.  

വര്‍ഷങ്ങളോളം വാടകവീട്ടില്‍ താമസിച്ച് കൂലിപ്പണിയെടുത്തുണ്ടാക്കിയ സാമ്പാദ്യംകൊണ്ട്  സുടലൈയപ്പന്‍  വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍നിന്നും വീതം കിട്ടിയ മൂന്ന് സെന്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.

പദ്ധതി ധനസഹായമായ നാലു ലക്ഷം രൂപയ്ക്കു പുറമേ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിവസം 291 രൂപ നിരക്കില്‍ 90 ദിവസത്തെ വേതനവും ശുചിത്വമിഷനില്‍ നിന്ന് വാകത്താനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച  പെര്‍ഫോമന്‍സ്  ഇന്‍സെന്റീവ്  ഗ്രാന്റില്‍ നിന്ന് 7600 രൂപയും വീട് നിര്‍മാണത്തിനായി ലഭിച്ചു.

രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുന്ന വീടിന്  400 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്

date