Skip to main content

ജില്ലയില്‍ പുതിയ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും - മുഖ്യമന്ത്രി

കൊല്ലം റൂറല്‍ പൊലീസ് പരിധിയില്‍ പുതിയ വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ റൂറല്‍ കമാന്റ് സെന്ററിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്തിന് പുറമെ തിരുവനന്തപുരം, എറണാകുളം, വയനാട്, കോഴിക്കോട്  എന്നിവിടങ്ങളില്‍ സമാനമായ സംവിധാനമൊരുക്കുമെന്നും  കാലാനുസൃതമായ പരിഷ്‌കരണം പൊലീസ് സേനയില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലമ്പൂര്‍ ആസ്ഥാനമാക്കി ആരംഭിക്കുന്ന പുതിയ ബറ്റാലിയനില്‍  50 ശതമാനം വനിതകളെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. കൊല്ലം റൂറല്‍ പരിധിയിലെ ക്രമസമാധാനപാലനത്തില്‍ പുതിയ  കാല്‍വയ്പാണ് കമാന്റ് സെന്റര്‍ സ്ഥാപിച്ചതിലൂടെ  കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കര ട്രാഫിക് പൊലീസ് യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്ന സബ് ജയിലിന് മുന്‍വശമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്  റൂറല്‍ പോലീസ് കമാന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയ പൊലീസ് കണ്‍ട്രോള്‍ റൂം  സജ്ജമാക്കിയത് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ്. 57 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച കണ്‍ട്രോള്‍ റൂമിന്  കെല്‍ട്രോണ്‍ ആണ്  സാങ്കേതിക സൗകര്യങ്ങള്‍  ഒരുക്കിയത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന മോണിട്ടറിംഗ് സംവിധാനത്തിലൂടെ  കൊട്ടാരക്കര ടൗണില്‍ സ്ഥാപിച്ചിട്ടുള്ള 17 നിരീക്ഷണ ക്യാമറകള്‍ മുഖേനയുള്ള നിരീക്ഷണം സാധ്യമാണ്. റൂറല്‍ പരിധിയില്‍ വിവിധ ഇടങ്ങളിലായി  സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക്  നമ്പര്‍ പ്ലേറ്റ്  റെക്കഗനിഷന്‍  ബോര്‍ഡര്‍ സീലിംഗ് ക്യാമറകള്‍ മുഖേനയുമുള്ള നിരീക്ഷണവും സാധ്യമാകും. കൂടാതെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ലോക് റിസപ്ഷന്‍  ക്യാമറകളിലെ റിയല്‍ ടൈം മോണിറ്ററിങ്ങും  ഇവിടെ ലഭ്യമാണ്. വിവിധ വാര്‍ത്താ ചാനലുകള്‍  വീക്ഷിക്കാനുള്ള സംവിധാനവും സെന്ററില്‍ ഉണ്ട്
സമയബന്ധിതമായി  സേവനങ്ങള്‍    പൊതുജനത്തിന് ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. എമര്‍ജന്‍സി  റെസ്‌പോണ്‍സ്  സപ്പോര്‍ട്ട്  സിസ്റ്റം  റൂമില്‍  റൂറല്‍ പോലീസ് പരിധിയിലെ എല്ലാ പോലീസ് വാഹനങ്ങളുടെയും തത്സമയ ജി പി എസ് ലൊക്കേഷന്‍ ലഭ്യമാണ്. അടിയന്തര പോലീസ് സഹായത്തിനായി പൊതുജനങ്ങള്‍ വിളിക്കാറുള്ള 100, 112 എന്നീ നമ്പരുകളിലെ കാളുകള്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് സ്വീകരിക്കുകയും  തുടര്‍ന്ന് വിവരങ്ങള്‍ ഉടന്‍ എമര്‍ജന്‍സി  റെസ്‌പോണ്‍സ്  സപ്പോര്‍ട്ട്  സിസ്റ്റം  റൂമിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. വിവരം ലഭിച്ചാല്‍ ഉടന്‍തന്നെ സഹായം അഭ്യര്‍ഥിച്ച് വിളിച്ച വ്യക്തിയുടെ അടുത്തേക്ക് തൊട്ടടുത്തുള്ള പൊലീസ് വാഹനത്തിന് ജി പി എസ് സംവിധാനം വഴി  സേവനം എത്തിക്കാന്‍  സാധിക്കും.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സാന്നിധ്യമറിയിച്ചു. എം പി മാരായ കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്,  എം എല്‍ എ മാരായ കോവൂര്‍ കുഞ്ഞുമോന്‍  പി അയിഷാ പോറ്റി,  കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി ശ്യമളയമ്മ, ജില്ലാ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍,  റൂറല്‍ അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ് മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2385/2020)

 

date