Skip to main content

ലൈഫ് മിഷന്‍: ജില്ലയില്‍ നാല് ഫ്ളാറ്റുകള്‍ കൂടി നിര്‍മ്മാണോദ്ഘാടനം 24 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിക്കുന്ന നാല് ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം സപ്തംബര്‍ 24 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും.
പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും ചിറക്കല്‍, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് ഫ്ളാറ്റ് സമുച്ചയങ്ങളൊരുങ്ങുന്നത്. പ്രീ ഫാബ് സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, വയോജനങ്ങള്‍ക്ക് പ്രത്യേകം സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവയുമുണ്ടാകും. ഗ്രൗണ്ട് ഫ്ളോര്‍ അടക്കം നാല് നിലകളിലായാണ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഡല്‍ഹി ആസ്ഥാനമായുള്ള സുരി എഞ്ചിനീയേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ഫ്ളാറ്റ് നിര്‍മ്മിക്കുക.
ആന്തൂര്‍ പയ്യന്നൂര്‍ നഗരസഭകളില്‍ 44 വീടുകളും ചിറക്കല്‍ പഞ്ചായത്തില്‍ 36 വീടുകളും കണ്ണപുരത്ത് 32 വീടുകളും അടങ്ങിയ ഭവന സമുച്ചയങ്ങാണ് നിര്‍മ്മിക്കുന്നത്. ആന്തൂരില്‍ 200 സെന്റ് സ്ഥലത്ത് 6.03 കോടി രൂപ ചെലവിലും പയ്യന്നൂരില്‍ 80 സെന്റ് സ്ഥലത്ത്  6.07 കോടി രൂപ ചെലവിലും ചിറക്കലില്‍ 45 സെന്റ് സ്ഥലത്ത് 5.12 കോടി രൂപ ചെലവിലും കണ്ണപുരത്ത് 70 സെന്റ് സ്ഥലത്ത് 4.83 കോടി രൂപ ചെലവിലുമാണ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്.
കടമ്പൂരില്‍ നേരത്തേ നിര്‍മ്മാണം തുടങ്ങിയ  ജില്ലയിലെ ആദ്യ ഫ്ളാറ്റ് സമുച്ചയത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഗ്രൗണ്ട് ഫ്ളോറിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും നിര്‍മ്മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നവംബര്‍ മാസത്തോടെ സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ബാലന്‍, എം എം മണി, ജെ മേഴ്സികുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, കെ കെ ശൈലജ ടീച്ചര്‍, തോമസ് ഐസക്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവര്‍ പങ്കെടുക്കും

date