Skip to main content

കെട്ടിട നികുതി കുടിശ്ശിക: ഗ്രാമ പഞ്ചായത്തുകള്‍ പ്രോസിക്യൂഷന്‍ നടപടികളിലേക്ക്

    ജില്ലയിലെ  ഗ്രാമ പഞ്ചായത്തുകള്‍ നൂറ് ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജപ്തി, പ്രോസിക്യൂഷന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ നീക്കം തുടങ്ങി. ഏപ്രില്‍ ഒന്നിന് തന്നെ മുഴുവന്‍ കേസുകളിലും ജപ്തി, പ്രോസിക്യൂഷന്‍    നടപടികള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലയിലെ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ടവറുകള്‍      ക്കെതിരെ ഇതിനകം തന്നെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
    പ്രോസിക്യൂഷന്‍ നടപടികളിലേക്ക് നീളാതെ മുഴുവന്‍   നികുതിദായകരും മാര്‍ച്ച് 31 ന് മുമ്പ് തന്നെ വസ്തു നികുതി കുടിശ്ശികകള്‍ ഗ്രാമ പഞ്ചായത്തുകളില്‍ അടച്ചു തീര്‍ക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
    ശരാശരി 85.68% കെട്ടിട നികുതി പിരിച്ചെടുത്ത മലപ്പുറം ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. 87.11% വസ്തുനികുതി പിരിച്ച കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. ജില്ലയില്‍ ഇതിനകം 6 ഗ്രാമ പഞ്ചായത്തുകള്‍ നൂറ് ശതമാനം നികുതി പിരിച്ച് നേട്ടം കൈവരിച്ചു. വെട്ടം, ഒഴൂര്‍, തെന്നല, ഇരിമ്പിളിയം, മുതുവല്ലൂര്‍, തൃപ്രങ്ങോട് എന്നിവയാണ് ഈ പഞ്ചായത്തുകള്‍.
    49 പഞ്ചായത്തുകള്‍ ഇതിനകം 90 ശതമാനത്തിലധികവും 30 പഞ്ചായത്തുകള്‍ 80 ശതമാനത്തിലധികവും നികുതി പിരിച്ചിട്ടുണ്ട്. 4 ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് 60 ശതമാനത്തിന് താഴെ നില്‍ക്കുന്നത്. വട്ടംകുളം,  കുറുവ, അങ്ങാടിപ്പുറം, എടരിക്കോട് എന്നിവയാണവ. വളളിക്കുന്ന് ഗ്രാമ പഞ്ചായത്ത് 50% ല്‍ താഴെയാണ്.
നികുതി പിരിവ് ലക്ഷ്യത്തിലെത്തിക്കുന്നതിന്റെ ഭാഗമായിപഞ്ചായത്ത് ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ പരിശീലനം നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍   ഉദ്ഘാടനം ചെയ്തു. സീനിയര്‍ സൂപ്രണ്ട് കെ. സദാനന്ദന്‍ ജപ്തി, പ്രോസിക്യൂഷന്‍ സംബന്ധിച്ച് ക്ലാസ്സെടുത്തു.  പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍      പ്രദീപ്കുമാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.    
    നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ആര്‍.ആര്‍ ഡിമാന്റ് നോട്ടീസ്, ജപ്തി നടപടികള്‍ എന്നിവ  സ്വീകരിച്ചിട്ടും വിജയിക്കാത്ത സാഹചര്യത്തില്‍ കോടതി മുഖേന നികുതി വസൂലാക്കുന്നതിനുളള പ്രോസിക്യൂഷന്‍ നടപടികളിലേക്ക്  ഗ്രാമ പഞ്ചായത്തുകള്‍ കടക്കുകയാണ്. കോടതി നടപടികളിലൂടെ കുടിശ്ശിക അടക്കേണ്ടിവന്നാല്‍ തുക രണ്ടിരട്ടിയായി വര്‍ധിക്കും.

date