Skip to main content

18 സ്ഥലങ്ങളില്‍ അധിക നിയന്ത്രണം

 

കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിലായി 32 വാര്‍ഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ സ്ഥലങ്ങളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും അധിക നിയന്ത്രണങ്ങള്‍ ഉണ്ടാകും. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ പട്ടിക ചുവടെ.

മുനിസിപ്പാലിറ്റികള്‍: ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, 23, കോട്ടയം- 1, 5, 6, 10, 13, 15, 16, 17, 31, 33

ഗ്രാമപഞ്ചായത്തുകള്‍: ചെമ്പ് -11, 14,  കൂരോപ്പട-15, 16, നീണ്ടൂര്‍ - 5, പായിപ്പാട് - 12, പൂഞ്ഞാര്‍ തെക്കേക്കര- 9, 11, കല്ലറ-6, 
പനച്ചിക്കാട് -3, തലയാഴം- 9, മാടപ്പള്ളി -1, 12, 19, ഞീഴൂര്‍-9, പുതുപ്പള്ളി- 4, 7, 17, വെച്ചൂര്‍ - 3

നിയന്ത്രണങ്ങള്‍ ഇങ്ങനെ

?അവശ്യ വസ്തുക്കള്‍ വിതരണം നടത്തുന്ന കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍  വ്യാപാര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം.  

?അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ  വാട്‌സ്പ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കാം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ ഉടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കാവുന്നതാണ്. പണം ഓണ്‍ലൈനായോ നേരിട്ടോ നല്‍കാം. ഈ സംവിധാനം നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. 

?ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് നടത്താം.ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല. 

?രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രകള്‍ അനുവദിക്കില്ല. അടിയന്തിര വൈദ്യ സഹായത്തിനായുള്ള യാത്രകള്‍ക്ക് ഇളവുണ്ട്. 

?20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന  നിബന്ധനയോടെ  വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും  അനുമതി നല്‍കും. ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല. 

?ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിയന്ത്രണം ബാധകമല്ല. 

?ഈ മേഖലകളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും. 

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന്  ജില്ലാ കളക്ടര്‍  അറിയിച്ചു.

date