Skip to main content

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് ഒരാഴ്ച്ചക്കകം

ജില്ലയിലെ  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരാഴ്ചക്കകം ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേക്ഷന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്‌സിനേഷന്‍ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് ,സാമൂഹിക നീതി വകുപ്പ് ,  സമൂഹിക സുരക്ഷാ മിഷന്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ മിഷന്‍,  വിദ്യാഭ്യാസ വകുപ്പ് ,അക്കര ഫൗണ്ടേഷന്‍ എന്നിവരുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നത്. പഞ്ചായത്തിലോ ബഡ്‌സ് സക്കുളിലോ ആണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. സൗകര്യമില്ലാത്ത പഞ്ചായത്തുകളില്‍ സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും 18 നു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരുടെ പഞ്ചായത്ത്  നഗരസഭ തിരിച്ചുള്ള കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരെ  ബന്ധപ്പെട്ട് വളണ്ടിയര്‍മാര്‍ രജിസ്‌ട്രേഷന്‍ നടത്തും.

ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പൂര്‍ണ പിന്തുണജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബാ മുംതാസ് പദ്ധതി വിശദീകരിച്ചു. ഹെല്‍പ് ഡെസ്‌ക് സജ്ജീകരിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ബ്ലോക്ക് തല സഹായ കേന്ദ്രങ്ങള്‍  ഭിന്നശേഷിക്കാര്‍ക്കു മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനും ഓണ്‍ലൈന്‍ തെറാപ്പികള്‍ക്കും സൗകര്യം ഒരുക്കുമെന്ന് സാമൂഹിക നീതി ഓഫീസര്‍ പറഞ്ഞു. ത്രിതല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാ ആര്‍സി എച്ച് ഓഫീസര്‍ ഡോ.മുരളീധരനല്ലുരായ, .അക്കര ഫൗണ്ടേഷന്‍ പ്രതിനിധി മുഹമ്മദ് യാസിര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date