Skip to main content

കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

കാസർകോട് ജില്ലയുടെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പ്രധാന തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസർകോട്, അജാനൂർ ഹാർബറുകളിലും സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രധാന പരിഗണനയാണ് സർക്കാർ നൽകുന്നത്. വിവിധ വകുപ്പുകളെ കോർത്തിണക്കി പ്രവർത്തനങ്ങൾ നടത്തും. അജാനൂർ ഫിഷറീസ് ഹാർബറിന്റെ പുതിയ പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. പഠനം നടക്കുമ്പോൾ തന്നെ സമാന്തരമായി വിശദമായ പ്രൊജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി. ഒരു വർഷത്തിനകം തന്നെ  നിർമാണ പ്രവർത്തനത്തിനുള്ള നടപടി ആരംഭിക്കും.
മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണും. കോട്ടിക്കുളം ഹാർബറിനുള്ള നിർദേശവും പരിഗണനയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ നിന്ന് മൽസ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ താമസ സൗകര്യം അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്നും  മന്ത്രി പറഞ്ഞു.
കാസർകോട് ഹാർബറിന്റെ നിർമ്മാണത്തിലുണ്ടായ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. മഞ്ചേശ്വരം ഹാർബറിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ   പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്,  എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ വിവിധ പ്രദേശങ്ങളിൽ മന്ത്രിയെ അനുഗമിച്ചു. മത്സ്യബോർഡ് ചെയർമാൻ പി. കുഞ്ഞിരാമൻ, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എൻജിനീയർ ജോമോൻ  ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എന്നിവരും  മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

date