Skip to main content

രണ്ടാഴ്ചയ്ക്കുള്ളിൽ കുട്ടനാട്ടിൽ സമ്പൂർണ്ണ വാക്‌സിനേഷൻ

 

ആലപ്പുഴ :  ടൂറിസം രംഗത്തെ ശക്തിപ്പെടുത്തുവാനായി രണ്ടാഴ്ചക്കുള്ളിൽ കുട്ടനാട്ടിൽ വാക്‌സിനേഷൻ പൂർത്തിയാക്കും.  ജില്ലയിൽ ആദ്യമായി സമ്പൂർണ്ണ വാക്‌സിനേഷൻ നടത്തിയ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് കുട്ടനാട് മണ്ഡലത്തിലെ കൈനകരി ഗ്രാമപഞ്ചായത്ത്. മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് വിനോദസഞ്ചാരാധിഷ്ഠിത തൊഴിൽ മേഖലയായ കുട്ടനാട്ടിൽ അതിവേഗം വാക്‌സിനേഷൻ പൂർത്തീകരിക്കുന്നത്. കൈനകരിയിൽ ആരംഭിച്ച  വാക്‌സിനേഷൻ മെഗാ ക്യാമ്പിൽ മൂന്നു ദിവസത്തിനുള്ളിൽ ആറായിരത്തോളം പേർക്കാണ് വാക്‌സിൻ ലഭ്യമാക്കുക. ജില്ലാ പഞ്ചായത്തിന്റെയും 'ഡോക്ടേഴ്‌സ് ഫോർ യു' വിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്. 'ഡോക്ടേഴ്‌സ് ഫോർ യു' വിന്റെ അഞ്ചു യൂണിറ്റുകളാണ് കൈനകരിയിൽ വാക്‌സിനേഷൻ ലഭ്യമാക്കുന്നത്. കുപ്പപ്പുറം സ്കൂൾ, എസ്. എൻ. ഇ. എം. സ്കൂൾ കുട്ടമംഗലം, കൂലിപ്പുരക്കൽ പള്ളി പാരീഷ് ഹാൾ, മുണ്ടക്കൽ റിസോർട്ട്, തോട്ടുവാത്തല സ്കൂൾ എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വാക്‌സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം തോമസ് കെ. തോമസ്  എം. എൽ. എ. നിർവഹിച്ചു.
ജില്ല മുഴുവന്‍ ഒന്നര മാസത്തിനകം സമ്പൂര്‍ണ വാക്സിനേഷന്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 
 കൈനകരിയിലെ വാക്‌സിനേഷൻ പദ്ധതിക്ക് മുന്‍കൈ എടുത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. 
 ജില്ലാ കളക്ടർ എ. അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. വാക്സിനേഷന്‍ ജില്ലയാക്കി ആലപ്പുഴയെ മാറ്റുന്നതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. 
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി. ബാബു, കൈനകരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. പ്രസാദ്‌, 'ഡോക്ടേഴ്‌സ് ഫോർ യു' അഖിലേന്ത്യാ കമ്മിറ്റി കൺവീനർ ഡോ.ജേക്കബ് ഉമ്മൻ, കൈനകരി പി.എച്ച്. സി. യിലെ മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് എന്നിവർ പ്രസംഗിച്ചു.
 

date