Skip to main content

ഇടവെട്ടിയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

 

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിതം പദ്ധതി പ്രകാരം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.  ഡീന്‍ കുര്യാക്കോസ്  എം പി ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടി യൂസഫ് പി.എം. പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ താഹിറ അമീര്‍, മോളി ബിജു, ബേബി കാവാലം, പഞ്ചായത്തംഗങ്ങളായ ലത്തീഫ് മുഹമ്മദ്, ബിന്‍സി മാര്‍ട്ടിന്‍, ബിന്ദു ശ്രീകാന്ത്, സൂസി റോയി, ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപ്പു ജോണ്‍ ജോസഫ്, കില ഫാക്കല്‍റ്റി മനോഹര്‍, സീന ഇസ്മായില്‍, സിജിമോള്‍ ഷിജോ, ലീല ശിവദാസ്, റജീന പൂങ്കുറിഞ്ഞിയില്‍, യൂത്ത് കോ. ഓര്‍ഡിനേറ്റര്‍ മുഹമ്മദ് താജുദ്ദീന്‍, റിസോഴ്സ് പേഴ്സണ്‍ മുഹമ്മദ് ഷിബിലി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റ്റി.ബി. സുബൈര്‍, അഷ്റഫ് എം.പി., അമീര്‍ വാണിയപുരയില്‍, അബ്ബാസ് വടക്കേല്‍, ഷിബു പൗലോസ്, ജയകൃഷ്ണന്‍ പുതിയേടത്ത്, എം.ബി. ഷാജി, ഉണ്ണികൃഷ്ണന്‍ വി.എസ്, അപ്പച്ചന്‍ താരാട്ട്, ജോസ്.പി.സി. തുടങ്ങിയവര്‍ സംസാരിച്ചു.

ഇടവെട്ടി മീന്‍മുട്ടിയിലെ പെട്രോള്‍ പമ്പിന് സമീപം കല്ലുംപുറത്ത് ബില്‍ഡിംഗിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുക. ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങള്‍ ചേര്‍ന്ന ഗ്രൂപ്പാണ്  ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രിയ മനോജ്, ലിറ്റി ബിനോയി, രാജമ്മ ബാബു എന്നിവരാണ് ഗ്രൂപ്പില്‍ ഉള്ളത്.

ഭക്ഷണം തയ്യാറാക്കുന്നത് മുതല്‍ വിതരണം ചെയ്യുന്നത് വരെ എല്ലാ ചുമതലകളും അംഗങ്ങളെല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നത്. 25 പേര്‍ക്ക് ഒരേ സമയം ജനകീയ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ക്യാബിനുകളും പൊതു ഡെസ്‌കുകളും ഹോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ കിച്ചന്‍, ടോയ്‌ലെറ്റ്, വാഷ് ഏരിയ എന്നിവയുമുണ്ട്.

ചോറ്, ബിരിയാണി, കപ്പ, മീന്‍ കറി, പൊറോട്ട, ബീഫ്, ചിക്കന്‍, ചെറുകടികള്‍ തുടങ്ങി എല്ലാ തരത്തിലുള്ള ഭക്ഷണവും ഇവിടെ നിന്നും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. ചോറിന് 20 രൂപായും പാഴ്‌സലായി 25 രൂപായുമാണ് ഈടാക്കുക. മീന്‍ കറിയും ചോറും 65 രൂപാക്ക് ലഭിക്കും. ബാക്കി ഇനങ്ങള്‍ക്ക് മറ്റ് ഹോട്ടലുകളില്‍ ഈടാക്കുന്ന സാധാരണ വില മാത്രം നല്‍കിയാല്‍ മതിയാവും. കോവിഡ് പശ്ചാത്തലത്തില്‍ പാഴ്‌സല്‍ നല്‍കുന്നതിനാണ് മുന്‍ഗണന. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തന സമയം. ഇതോടൊപ്പം കേറ്ററിങ് സര്‍വീസും ഉണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കും. ജില്ലാ കുടുംബശ്രീ മിഷനാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.

date