Skip to main content

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് സേവനം ലഭ്യമാക്കും- മന്ത്രി വീണാ ജോര്‍ജ്ജ്

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഒപി ഉടന്‍ ആരംഭിക്കുമെന്നും ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ന്യൂറോളജിസ്റ്റ് വേണമെന്നത് കാസര്‍കോട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ല എന്നതിനാല്‍ സര്‍ക്കാര്‍ പ്രത്യേകമായി കണ്ട് ന്യൂറോളജിസ്റ്റ് സേവനം ഉറപ്പാക്കും. മറ്റു സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെങ്കില്‍ തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് തന്നെ ന്യൂറോളജിസ്റ്റ് സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇവിടെ നിയമിക്കുന്ന ആള്‍ ജോലി ചെയ്യാനെത്തുമെന്ന് ഉറപ്പാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

നിലവില്‍ പണിനടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കണമെന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ കോവിഡ് ചികിത്സ നടത്തിയ കെട്ടിടത്തിലാണ് ഒ.പി ആരംഭിക്കുന്നത്. ഡോക്ടര്‍മാരും ജീവനക്കാരുമുള്ളതിനാല്‍ ജനറല്‍ ഒ.പി എത്രയും വേഗം തുടങ്ങാന്‍ സാധിക്കും. ഇതിനൊപ്പം മെഡിക്കല്‍ കോളേജിന്റെതായ സൗകര്യങ്ങള്‍ ക്രമീകരിച്ചു കൊണ്ട് മറ്റു സംവിധാനങ്ങളിലേക്ക് കടക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ആരോഗ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആദ്യം സന്ദര്‍ശിച്ചത് ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ കിടത്തി ചികിത്സ നടത്താനായി മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളൊക്കെയും മന്ത്രി നേരിട്ട് കണ്ടു. ഒ.പി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തിലാക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായാണ് മന്ത്രി നേരിട്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. കോവിഡ് ആശുപത്രിയാക്കി മെഡിക്കല്‍ കോളേജിനെ മാറ്റിയപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിന് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് ആശുപത്രിക്കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതിയും വിലയിരുത്തി.
എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടര്‍ ഡോ.തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ.ആദര്‍ശ് എം.ബി, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ.ഇ.മോഹനന്‍, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

date