Skip to main content

റേഷന്‍ കാര്‍ഡുകളിലെ പിശകുകള്‍ പൂര്‍ണമായും പരിഹരിക്കും- മന്ത്രി ജി.ആര്‍. അനില്‍ 

നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: പൊതുവിതരണ വകുപ്പ് തുടക്കം കുറിച്ച തെളിമ പദ്ധതി റേഷന്‍ കാര്‍ഡുകളിലെ പിശകുകള്‍ പൂര്‍ണമായി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സ്നേഹ അത്താഴം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തെറ്റു തിരുത്തുന്നതിനു പുറമെ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കുന്നതിനും അവസരമുണ്ട്. തിരുത്തലിന് മുന്‍ കാലങ്ങളിലേതു പോലെ ഫീസ് നല്‍കേണ്ടതില്ല. ഡിസംബര്‍ 15 വരെ മതിയായ രേഖകള്‍ക്കൊപ്പം റേഷന്‍ കടകളിലെ പരാതിപ്പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതിയാകും. 

തിരുത്തല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജനുവരി ഒന്നിന് എ.ടി.എം കാര്‍ഡ് മാതൃകയിലുള്ള കാര്‍ഡുകളുടെ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. ബില്ലുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ സേവനങ്ങള്‍ ഈ കാര്‍ഡ് മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നു- മന്ത്രി പറഞ്ഞു.

മിനി റേഷന്‍ കാര്‍ഡ് വിതരണം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ക്ക് നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു. മുന്‍ഗണനാ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും കാര്‍ഡുകള്‍ നല്‍കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സ്നേഹ അത്താഴം പദ്ധതിയുടെ വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന, പൊതുവിതരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി. മുരളീധരന്‍ നായര്‍, സ്‌നേഹ അത്താഴം പദ്ധതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാ. സേവ്യര്‍ കുടിയാംശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങിനു ശേഷം  മന്ത്രി എഫ്.സി.ഐ ഗോഡൗണ്‍ സന്ദര്‍ശിച്ചു.

date