Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്

    ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ദേശീയതലത്തില്‍ ഭിന്നശേഷിക്കാരുടെ കണക്ക് ക്രോഡീകരിച്ച് ഡേറ്റാ തയാറാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അനുയാത്ര പദ്ധതിയുടെ          ഭാഗമായാണ് കാര്‍ഡ് നല്‍കുന്നത്. 2015ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 797937 ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ ജില്ലയില്‍ 30447 പേരാണുള്ളത്. ഇവരില്‍ 14761 പേ ര്‍ക്കാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളത്. ഇവര്‍ക്ക് പദ്ധതിയുടെ ആദ്യഘട്ടമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവ ര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുശേഷം പദ്ധതിയുടെ ഭാഗമാക്കും. ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്‍റെ പ്രത്യേക താത്പര്യപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജില്ലയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഡേറ്റാഎന്‍ട്രി ജോലികള്‍ അക്ഷയയിലൂടെയാണ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാ ഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സംരംഭകര്‍ക്ക് സാമൂഹ്യസുരക്ഷാമിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. 
    ജില്ലാ ഇ-ഗവേണന്‍സ് മാനേജര്‍ കെ.ധനേഷ്, സാമൂഹ്യസുരക്ഷാ മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അമല്‍ വിജയ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതാകുമാരി, ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
                                                (പിഎന്‍പി 1675/18)

date