Skip to main content

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം കാലാവധി നീട്ടി

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2022-23 വർഷം കൂടി നീട്ടി അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2023 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് അനുമതി നൽകിയത്. സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴി ചികിത്സാ സഹായം ലഭിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഏറ്റെടുത്ത ശേഷം കാരുണ്യ ബെനവലന്റ് ഫണ്ട് വഴി 1,90,123 ക്ലെമുകളിൽ 109.66 കോടി രൂപയുടെ ചികിത്സയാണ് നൽകിയത്. നിലവിൽ 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 650 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളിൽ നിന്നും കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴിയും ചികിത്സാ സഹായം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാസ്പ് പദ്ധതിയിൽ അംഗങ്ങളായ എല്ലാവർക്കും ഈ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വർഷംതോറും കാസ്പിലൂടെ ലഭിക്കുന്നത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്തതും എന്നാൽ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളവരുമായ എ.പി.എൽ./ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ധനവകുപ്പിന്റെ അനുമതിയോടെ കാരുണ്യ ബെനവലന്റ് ഫണ്ട് നീട്ടുന്നത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, കാസ്പ് പദ്ധതിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ ട്രാൻസാക്ഷൻ മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ച് മികച്ച പ്രവർത്തനം നടത്തിയതിന് ദേശീയ തലത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ചിരുന്നു.
കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും.
പി.എൻ.എക്സ്. 1334/2022
 

date