Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമത്തിന് 'അറിവ്' ഓഗസ്റ്റ് ഒന്നു മുതല്‍: കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ 

 

വൈപ്പിന്‍: മത്സ്യത്തൊഴിലാളികളുടെ സര്‍വ്വതല ഉന്നമനം ലക്ഷ്യമിടുന്ന 'അറിവ്' പരിപാടി മണ്ഡലത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ആറു തീരപഞ്ചായത്തുകളിലും നടക്കുന്ന  'അറിവ്' ക്യാമ്പില്‍ കുറഞ്ഞത് 200 മത്സ്യത്തൊഴിലാളികള്‍ വീതം പങ്കെടുക്കും.  

ആധുനിക മത്സ്യബന്ധന രീതികള്‍, മത്സ്യബന്ധനോപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, മത്സ്യ സംഭരണം, കടല്‍ സുരക്ഷ, നിയമവശങ്ങള്‍, വിവിധ ആനുകൂല്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ഫിഷറീസ്, ക്ഷേമനിധി ബോര്‍ഡ്, സാഫ്, മത്സ്യഫെഡ് എന്നിവ മുഖേനയുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, നിലവിലെ നിയമവ്യവസ്ഥ പ്രകാരം മത്സ്യബന്ധനത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പുനര്‍ഗേഹം പദ്ധതിയുടെ വിവരങ്ങള്‍, കടല്‍സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ലഹരിയുടെ ഉപയോഗം, എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് വിമുക്തി പദ്ധതി,ശുചിത്വ സാഗരം പദ്ധതി, വിദ്യാഭ്യാസം  പാര്‍പ്പിടം തുടങ്ങി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെല്ലാം സംബന്ധിച്ച് 'അറിവ്' ക്യാമ്പുകളില്‍ ബോധവത്കരണം നല്‍കും. ക്ഷേമപദ്ധതികളുടെ പ്രയോജനം അര്‍ഹരിലെത്താതെ പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ അറിവിലൂടെ കഴിയും. 

മണ്ഡലത്തിലെ ആദ്യ അറിവ് ക്യാമ്പ് ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച രാവിലെ പത്തിന് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് ഞാറക്കലിലും ബുധനാഴ്ച നായരമ്പലത്തും ക്യാമ്പുകള്‍ നടക്കും. എടവനക്കാടും കുഴുപ്പിള്ളിയിലും നാലിന് ക്യാമ്പ് നടക്കും. അഞ്ചിനാണ് പള്ളിപ്പുറത്ത് അറിവ് ക്യാമ്പ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യഭവന്‍ ഓഫീസര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പോലീസ്എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നും കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. 

സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വര്‍ഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  'അറിവ്'  ബോധവത്ക്കരണം. ജില്ലയില്‍ അറിവ് ക്യാമ്പ് സംഘടിപ്പിക്കുന്ന എട്ട് കേന്ദ്രങ്ങളില്‍ ആറും വൈപ്പിനിലാണ്.

date