Skip to main content

അഭിമാനം ഈ ദൗത്യം

'ഹര്‍ ഘര്‍ തിരംഗ': കൊയിലാണ്ടി സഹയോഗില്‍ നിര്‍മ്മിക്കുന്നത് 25,000 ദേശീയ പതാകകള്‍ 

'ഇന്ത്യയുടെ ദേശീയപതാക നിര്‍മ്മിക്കാന്‍ കഴിയുകയെന്ന് പറഞ്ഞാല്‍ അതിലും വലിയ ഭാഗ്യം വേറൊന്നുമില്ല.' കൊയിലാണ്ടി സഹയോഗ് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ വിപണന യൂണിറ്റിലെ കെ സുനിലയുടെ വാക്കുകളാണിത്. 'ഹര്‍ ഘര്‍ തിരംഗ' പദ്ധതിയുടെ ഭാഗമായി 25,000 ദേശീയ പതാകകളാണ് സുനിലയും 10 യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് പുറമേ പ്രദേശത്തെ മറ്റ് കുടുംബശ്രീ യൂണിറ്റുകളും പതാക നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. 

കൊയിലാണ്ടി - താമരശ്ശേരി റൂട്ടില്‍ മാവിന്‍ ചുവട് ഗവ. ഐ.ടി.ഐക്ക് സമീപമാണ് ഇവരുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് നിന്നും മൊത്തവിലയില്‍ തുണിയെടുത്താണ് പതാക നിര്‍മ്മാണം. രാവിലെ 8.30 ന് തുടങ്ങുന്ന ജോലി വൈകിട്ട് ആറ് വരെ തുടരും. നിറഞ്ഞ ബഹുമാനത്തോടെയും ആദരവോടെയുമാണ് ഓരോ അംഗങ്ങളും പതാകയെ പൂര്‍ണതയില്‍ എത്തിക്കുന്നത്.
തുണികള്‍ ചേര്‍ത്ത് വച്ച് തയ്ക്കുന്നതിനൊടൊപ്പം തന്നെ അശോകചക്രം പ്രിന്റ് ചെയ്യുന്ന ജോലിയും നടക്കും. മുഴുവന്‍ പതാകകളും പൂര്‍ത്തിയായി കഴിയുന്നതോടെ ജില്ലാ മിഷന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. 

കോട്ടണ്‍, പോളിസ്റ്റര്‍ തുണിയില്‍ 900*600 എം.എം, 150*100 എം.എം അളവുകളിലാണ് പതാകയുടെ നിര്‍മ്മാണം. കോട്ടണ്‍ പതാകയ്ക്ക് 40 രൂപയാണ് വില. ഈ അളവിലുള്ള പോളിസ്റ്റര്‍ മിക്‌സ് തുണിയിലുള്ള പതാക 30 രൂപയ്ക്ക് ലഭിക്കും. 150*100 എം.എം അളവിലുള്ള കോട്ടണ്‍ പതാകയ്ക്ക് 25 രൂപയും പോളിസ്റ്റര്‍ മിക്സിന് 20 രൂപയുമാണ്. 

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് 'ഹര്‍ ഘര്‍ തിരംഗ'പദ്ധതി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താനാണ് നിര്‍ദേശം.
ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തും.

date