ഭട്ട് റോഡ് ബീച്ചിൽ പാട്ടിന്റെ പാലാഴി തീർത്ത് ദേവാനന്ദും സംഘവും
തനിക്ക് ഹിറ്റ് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയെ സ്മരിച്ച് മീശ മാധവനിലെ കരിമിഴി കുരുവിയെ കണ്ടിലാ എന്ന ഗാനം പാടിയും മലയാളം, ഹിന്ദി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയും കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ ഗായകൻ ദേവാനന്ദും സംഘവും ഒരുക്കിയത് ഹൃദ്യമായ പാട്ടിന്റെ പാലാഴി.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണ കൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഓണോത്സവത്തിന്റെ ഭാഗമായി ഭട്ട് റോഡ് ബീച്ചിൽ രണ്ടാംദിനം സംഗീത സാന്ദ്രമായി.
സംഘർഷം കൂടുന്ന മനസുകൾക്ക് സംഗീതം ഉൾപ്പെടെയുള്ള കലാവിരുന്ന് ഏറെ ആശ്വാസകരമാണെന്ന് പരിപാടിക്കിടെ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഒട്ടേറെ സംഘർഷങ്ങളിലൂടെ കടന്നുപോയ
ജനതയ്ക്ക് ആശ്വാസകരമായാണ് സർക്കാരിന്റെ ഓണാഘോഷം ഒരുക്കിയതെന്നും എം.എൽ.എ പറഞ്ഞു.
ഉത്രാട പൂനിലാവേ ഗാനം പാടി ദേവാനന്ദ് ഗാന വിരുന്നിന് തുടക്കമിട്ടു. ഒപ്പം കീർത്തനയും ഗോപികയും ചേർന്നു. സിന്ദഗി ഗാനവുമായി നയൻ ജെ ഷായും അറബി കടലൊരു മണവാളൻ പാടി കെ സലാമും ജിഷ ഉമേഷും സദസിനെ ആസ്വദിപ്പിച്ചു.മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു ഗാന വിരുന്ന്.
- Log in to post comments