നടത്തറയിലെ വികസനം കൂട്ടായ്‍മയുടേത്: മന്ത്രി കെ രാജൻ
വികസന സെമിനാർ മന്ത്രി ഉദ്‌ഘാടനം ചെയ്തു
നടത്തറ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24ന്റെ ഭാഗമായ വികസന സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ആധുനിക മനുഷ്യന് ജീവിതം ആയാസരഹിതമാക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തറ പഞ്ചായത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി കൂട്ടായ്മ രൂപീകരിക്കുന്നതിലും സാമ്പത്തിക തടസ്സങ്ങൾ ഉൾപ്പെടെ നേരിടുന്നതിലും പഞ്ചായത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇ ടെൻഡർ നടപ്പാക്കിയതോടെ വികസന പ്രവർത്തങ്ങളുടെ കാലതാമസം ഒഴിവായി. ബിഎം ബിസി നിലവാരമുള്ള നല്ല റോഡുകൾ നടത്തറയിൽ ഉണ്ടായി. ശ്രീധരി പാലം നല്ല നിലയിൽ പൂർത്തിയാവുന്നു. എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷവും സർക്കാരിൽനിന്ന് 50 ലക്ഷവും ഉപയോഗിച്ച് മൂർക്കനിക്കര സ്കൂളിൽ ഒരുവർഷക്കാലം കൊണ്ട് നല്ല സ്റ്റേഡിയം നിർമിക്കും. ആശാരിക്കാട് സ്കൂളിൽ ഒരു കോടി രൂപയുടെ സ്കൂൾ കെട്ടിടം ഉയരുന്നു. 100 ദിന പദ്ധതി പൂർത്തിയാകുന്നതോടെ ഐടിഐ കെട്ടിടം ഉദ്‌ഘാടനം ചെയ്യാൻ കഴിയും വിധത്തിൽ ദ്രുതഗതിയിൽ നിർമാണം പൂർത്തിയാവുന്നു.
കൈനൂരിലെ സ്ലൂയിസ് കം റെഗുലേറ്ററും പണ്ടാരച്ചിറയിലെ റെഗുലേറ്ററും പൂർത്തിയാക്കുന്നതിനായി 16ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തുകൊണ്ട് യോഗം ചേരും. ടൈംടേബിൾ വെച്ച് കൊണ്ട് സമയബന്ധിതമായി 2024നകം പണി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി മുഖ്യാതിഥിയായി. പി ആർ രജിത്, ഇ എൻ സീതാലക്ഷ്മി, ഫ്രാൻസിന ഷാജു, പി കെ മോഹനൻ, കെ പി സീന, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments