Skip to main content

സൂര്യാതപം : ജാഗ്രത പാലിക്കണം

 

കോട്ടയം: അന്തരീക്ഷതാപം വർധിച്ച സാഹചര്യത്തിൽ സൂര്യാതപത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. അമിതമായി ചൂടു കൂടുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാതപത്തിനു കാരണം.

വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, അമിതവണ്ണമുള്ളവർ, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവർക്കാണ് സൂര്യാഘാതം ഉണ്ടാവാൻ സാധ്യത കൂടുതൽ.  

വെയിലത്ത് ജോലിചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികൾ കോച്ചിപ്പിടിച്ചു വേദന തോന്നുന്നത് ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ്. ഈയവസരത്തിൽ ജോലി മതിയാക്കി വിശ്രമിക്കണം. തണലുള്ള സ്ഥലത്തേക്ക് മാറണം. ധാരാളം വെള്ളം കുടിക്കണം. അങ്ങനെ ചെയ്യാതെ വീണ്ടും ജോലി തുടരുകയാണെങ്കിൽ അത് ഗുരുതരമായ കുഴപ്പങ്ങൾക്ക് കാരണമായിത്തീരാം. മരണം വരെ സംഭവിക്കാം.

പ്രശ്‌നം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്

മനംപുരട്ടൽ, ഓക്കാനം, ചർദ്ദി, ശരീരത്തിന്റെ ചൂട് പെട്ടെന്ന് കൂടുക, വിയർക്കാതിരിക്കുക, ചർമ്മം ചുവന്നു ഉണങ്ങിവരളുക, തലചുറ്റി വീഴുക, ഓർമ്മക്കേട്, ബോധക്ഷയം.

എന്ത് ചെയ്യണം?

രോഗിയെ എത്രയും പെട്ടെന്ന് വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റണം.
ചൂട് കുറയും വരെ ശരീരം വെള്ളം മുക്കി തുടക്കുക. കുളിപ്പിക്കുകയും ആവാം.
എ.സി യുള്ള ഒരു മുറിയിലോ അല്ലെങ്കിൽ ഫാനിന്റെ അടിയിലോ രോഗിയെ കിടത്താൻ സൗകര്യമുണ്ടെങ്കിൽ അതിനു ശ്രമിക്കണം.
ധാരാളം വെള്ളം കുടിക്കാൻ കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുമെങ്കിൽ നല്ലതാണ്.
ഓ.ആർ.എസ് അടങ്ങിയ ലായനി, കരിക്കിൻ വെള്ളം എന്നിവ നൽകുന്നത് നഷ്ടപ്പെട്ട ലവണങ്ങൾ തിരിച്ചു കിട്ടാൻ സഹായിക്കും.
കട്ടൻ കാപ്പി, കട്ടൻ ചായ എന്നിവ നൽകരുത്. ശരീരത്തിൽ നിന്ന് ജലം വീണ്ടും നഷ്ടപ്പെടാൻ അത് കാരണമായിത്തീരും.
അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
പുറംപണി ചെയ്യുന്നവർ ജോലിസമയം കൂടുതൽ രാവിലെയും വൈകുന്നേരമായും ക്രമീകരിക്കുന്നതാണ് ഉത്തമം.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ഇടയ്ക്കിടക്ക് തണലത്ത് പോയി വിശ്രമിക്കണം.
ദാഹമില്ലെങ്കിൽ പോലും ഇടയ്ക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. നാം കുടിക്കുമ്പോഴൊക്കെ കുട്ടികൾക്കും വെള്ളം കൊടുക്കാവുന്നതാണ്.
വെയിലത്ത് ഇറങ്ങേണ്ടി വന്നാൽ കുട ചൂടുക.
അയഞ്ഞ വസ്ത്രം ധരിക്കുക. ഇളം നിറങ്ങൾ ഉപയോഗിക്കണം.
ബിയറും മദ്യവും കഴിച്ചു വെയിലത്ത് ഇറങ്ങി നടക്കരുത്. വെയിലത്തല്ലെങ്കിലും ഈ സമയം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിൽ നിന്ന് അമിതമായി ജലം നഷ്ടപ്പെടുന്നതിന് ബിയറും മദ്യവും കാരണമാകും.
കാപ്പിയും ചായയും അധികം കുടിക്കരുത്.
വെയിലത്ത് കുട്ടികളെ കാറിനുള്ളിൽ ഇരുത്തി ഒരിക്കലും ഷോപ്പിങ്ങിനു പോകരുത്.
രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ കഴിവതും വീടിനുള്ളിൽ / കെട്ടിടങ്ങൾക്കുള്ളിൽ കഴിയുക.
ജനാലകൾ വായു കടന്നു പോകാൻ കഴിയും വിധം തുറന്നിടുക.

date