Skip to main content

കരകുളത്ത് നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് തുറന്നു

നവീകരിച്ച കരകുളം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഭഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍  ഉദ്ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോറാണ് സൂപ്പർ മാർക്കറ്റായി ഉയർത്തിയത്. മാവേലി സ്റ്റോറുകളിൽ ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ ഉത്പന്നങ്ങൾ  സൂപ്പർമാർക്കറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. 13 ഇനം ഭക്ഷ്യ വസ്തുക്കള്‍ 2016 മുതൽ വില വര്‍ധിപ്പിക്കാതെ ജനങ്ങള്‍ക്ക് നല്‍കാൻ സാധിക്കുന്നുണ്ട്. റേഷൻ കാർഡുള്ള എല്ലാവർക്കും സബ്സിഡി ഉത്‌പന്നങ്ങൾക്ക് പുറമെ 15  മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് ഉത്പനങ്ങളും ഇവിടെ നിന്നും ലഭിക്കും. വിപണിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ കൊണ്ടാണ് ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കൾക്ക്  ഏറ്റവും വില കുറവുള്ള  സംസ്ഥാനമായി കേരളം നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, റേഷൻ കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. അധികം വൈകാതെ കുടുംബശ്രീ,  പൊതുവ്യവസായ സ്ഥാപനങ്ങൾ, പൊതുസംരംഭങ്ങൾ എന്നിവരുടെ  ഉത്‌പന്നങ്ങളും റേഷൻ കടകൾ വഴി ലഭ്യമാക്കും. വഴയില-  പഴകുറ്റി പാത വികസനം  ഉടൻ യാഥാർത്ഥ്യമാകുമെന്നും  ആദ്യ റീച്ചിൽ ഭൂമിയേറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി ചടങ്ങിൽ അധ്യക്ഷയായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡന്റ്‌ വി. അമ്പിളി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി. വൈശാഖ്, കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  റ്റി. സുനിൽകുമാർ, മറ്റു ജനപ്രതിനിധികൾ, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജർ ജലജ. ജി.എസ്.റാണി, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സംബന്ധിച്ചു.

date