Skip to main content
ഹരിത കേരളം ലോഗോ സഹിതം

ഹരിതകേരളം മിഷന്‍ :  ഭാരതപ്പുഴ പുന:രുജ്ജീവന പദ്ധതി മൊഡ്യൂള്‍ ശില്പശാല സമാപിച്ചു

 

    ഭാരതപ്പുഴയുടെ പാരിസ്ഥിതിക ആരോഗ്യം നിലനില്‍ത്തുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച ഭാരതപ്പുഴ നദീതട പദ്ധതി മൊഡ്യൂള്‍ ശില്പശാല സമാപിച്ചു. നദീതടങ്ങളിലെ ശുചീകരണവും മലിനജലത്തിന്‍റെ ഒഴുക്കും തടയുന്നതിനുള്ള സമഗ്രമായ സമീപനത്തിലൂടെ മാത്രമേ ജലത്തിന്‍റെ ജൈവമലിനീകരണം തടയാനാവുയെന്ന് ശില്‍പശാല അഭിപ്രായപ്പെട്ടു.  നദീതട പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ ശാസ്ത്രീയമായി വ്യക്തതയുള്ളതും സാമ്പത്തികമായി സാധ്യമായതും തുല്യത ഉറപ്പുവരുത്തുന്നതുമായ രീതിയില്‍ ആസൂത്രണം ചെയ്യേണ്ടതാണ്. ഭാരതപ്പുഴ നദീതടത്തിന്‍റെ ജൈവസമ്പത്തുകൊണ്ട് ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഉയര്‍ത്തുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കാര്‍ഷിക വനമേഖലകളിലെ മൂല്യവര്‍ധിത ഉത്പ്പാദനം നടത്തുക എന്ന നിലയിലുള്ള രീതിയില്‍ പരിഹരിക്കാവുന്നതാണ്. ഏറെ പാരിസ്ഥിതിക സമര്‍ദ്ദങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഭാരതപ്പുഴയിലെ നദീതട പ്ലാന്‍ ജലലഭ്യത -ജലാവശ്യം-ജലമിച്ചം എന്നീ ത്രയങ്ങളെ അടിസ്ഥാനമാക്കി വാട്ടര്‍ ബജറ്റ് തയ്യാറാക്കി പുനരാവിഷ്ക്കരിക്കേണ്ടതുണ്ട്. 100 ഹെക്ടറിലും 1000 ഹെക്ടറിനും ഇടയില്‍ വിസ്തൃതിയുള്ള  506 സൂക്ഷ്മ നീര്‍ത്തടങ്ങളാണ് ഭാരതപ്പുഴ തടത്തിലുള്ളത്. ഇവ ഓരോന്നിനും  ഐ.ആര്‍.ടി.സി , ഭൂവിനിയോഗ ബോര്‍ഡ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എന്നിവര്‍ തയ്യാറാക്കിയ നീര്‍ത്തട പ്ലാനുകളും വിഭവ ഭൂപടങ്ങളും ലഭ്യമാണ്. ഇവയെ എല്ലാം പുന:പരിശോധിച്ച് ഗ്രാമപഞ്ചായത്തുതലത്തില്‍ രൂപം നല്‍കുന്ന റിസോഴ്സ് പേഴ്സണ്‍ സംവിധാനം വഴി കാലാനുസൃതമാക്കുന്ന പ്രവൃത്തികളാണ് വരുംദിവസങ്ങളില്‍ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തുന്നത്. ഈ പ്ലാനുകളെ ജനപങ്കാളിത്തം ഉറപ്പുവരുത്തി സൂക്ഷ്മതലത്തില്‍ ചര്‍ച്ച ചെയ്ത് ഓരോ ഗ്രാമപഞ്ചായത്തിലുമുള്ള ജല സുരക്ഷാപദ്ധതി തയ്യാറാക്കി ഉപനദീതടങ്ങളുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കാവുന്നതുമാണ്.
        മൊഡ്യൂള്‍ ശില്പശാലയുടെ ഉദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ലീഡ് കോളജില്‍ നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി അധ്യക്ഷതയായി. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും മറ്റ് ജനപ്രതിനിധികളും സംസാരിച്ചു. മൊഡ്യൂള്‍ ശില്പശാലയുടെ സമാപന ദിവസം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ.നാരായണദാസിന്‍റെ നേതൃത്വത്തില്‍ പ്രതിനിധികള്‍ വിലയിരുത്തല്‍ നടത്തി. ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് ഡോ.അജയ്കുമാര്‍ വര്‍മ്മ, സി.ഡബ്ള്‍.യു.ആര്‍.ഡി.എം, ഐ.ആര്‍.ടി.സി, ജലവിഭവ വകുപ്പ്, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദഗ്ധരായ 52 പേര്‍ അഞ്ച് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്തു.  

date