Skip to main content

വയോജന പരിപാലന മേഖലയിൽ ഇടപെടലുകൾ ശക്തമാക്കും : മന്ത്രി ഡോ. ആർ ബിന്ദു

വയോജന പരിപാലന മേഖലയിൽ ഇടപെടലുകൾ ശക്തമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഐ എം ജിയിൽ നടന്ന സംസ്ഥാന വയോജന കൗൺസിലിലെയും, ജില്ലാതല വയോജന കമ്മിറ്റിയിലെയും അംഗങ്ങൾക്കായുള്ള ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ ലഭ്യമാക്കണം. 2030 ഓടെ ജനസംഖ്യയുടെ 25% വയോജനങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. കുടുംബ ഘടനയുടെ മാറ്റങ്ങൾക്കനുസരിച്ച് വയോജനങ്ങൾ പീഡിതരാകുന്ന സാഹചര്യം നിലനിൽക്കുന്നു. ജീവിതത്തിന്റെ നല്ല ഭാഗം സമൂഹത്തിനും കുടുംബത്തിനും വേണ്ടി നീക്കി വെച്ച മനുഷ്യരുടെ ക്ഷേമം നമ്മുടെ ബാധ്യതയാണ്. മുതിർന്ന പൗരൻമാരുടെയും രക്ഷിതാക്കളെയും സംബന്ധിച്ച നിലനിൽക്കുന്ന നിയമ വ്യസ്ഥകളെക്കുറിച്ച് നമുക്ക് ധാരണയുണ്ടാകണം. വയോജന കൗൺസിലുകളുടെ സേവനം സംസ്ഥാന വ്യാപകമാക്കണം. വീടിനുള്ളിൽ തളച്ചിടപ്പെട്ട ഒരോ വ്യക്തിയുടെയും പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയണ്ടതുണ്ട്.വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം ഓർഫണേജുകൾക്ക് ഗ്രാൻഡുകളടക്കം സർക്കാർ നൽകി വരുന്നു. കാലാനുസൃതമായി സർക്കാർ വൃദ്ധസദനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് സെക്കൻഡ് ഇന്നിങ്‌സ് പദ്ധതിയിലൂടെ  ഉദ്ദേശിക്കുന്നത്. സാമൂഹിക നീതി ഓഫീസർമാക്ക് അടിയന്തര സാഹചര്യത്തിൽ 25,000 രൂപ ചെലവഴിക്കാമെന്ന ഉത്തരവ് നിലവിൽ വന്നു കഴിഞ്ഞു. വയോജന ക്ലബ്ലുകൾ,ഓർമ ക്ലിനിക്കുകൾ എന്നിവ വ്യാപകമാക്കും. വയോജനങ്ങൾക്കായുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ എല്ലാ വകുപ്പുകളും നിലവിൽ ഊർജ്വ സ്വലമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക നീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ,  പ്രീതി വിൽസൺ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 1822/2024

date