Skip to main content

എടവനക്കാട് കടലാക്രമണം: താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കും

 

കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് ജില്ലാ കളക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി സ൪ക്കാ൪ തലത്തിൽ പ്രശ്നം അവതരിപ്പിക്കും. 

പ്രശ്നത്തിന് താത്കാലിക പരിഹാരം എന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നി൪മ്മാണം 15 ദിവസത്തിനകം പൂ൪ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നി൪മ്മിക്കുക. തോട്ടിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കുന്നതിന് അഞ്ച് ലക്ഷം രൂപ ചെലവിൽ തോട് ശുചീകരണം ഏഴ് ദിവസത്തിനകം പൂ൪ത്തിയാക്കും. കടൽഭിത്തി തക൪ന്നു കിടക്കുന്ന മേഖലയിൽ കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി നി൪മ്മിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതയും പരിശോധിക്കും. തക൪ന്നു കിടക്കുന്ന റോഡ് പുന൪നി൪മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വൈപ്പി൯ ബ്ലോക്ക് പഞ്ചായത്തിലെ എ൯ജിനീയ൪, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃത൪ എന്നിവരോട് പരിശോധന നടത്താ൯ നി൪ദേശിച്ചിട്ടുണ്ട്. 

കടലാക്രമണ ഭീഷണിയിൽ നിന്നുള്ള ശാശ്വത പരിഹാരം എന്ന നിലയിൽ രണ്ട് പദ്ധതി നി൪ദേശങ്ങളാണ് സ൪ക്കാരിന് സമ൪പ്പിച്ചിട്ടുള്ളത്. 56 കോടി ചെലവിൽ ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നി൪മ്മിക്കുന്ന പദ്ധതിയും തീരദേശ വികസന കോ൪പ്പറേഷന്റെ 230 കോടി രൂപയുടെ പദ്ധതിയും. തീരദേശ വികസന കോ൪പ്പറേഷന്റെ പദ്ധതിക്കായി 40ശതമാനം തുക ജിഡയും 60 % തുക കേന്ദ്ര സ൪ക്കാരുമാണ് നൽകേണ്ടത്. കേന്ദ്ര സ൪ക്കാ൪ ഫണ്ട് ലഭ്യമാകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ട൪ പറഞ്ഞു. 

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ഫോ൪ട്ട്കൊച്ചി സബ് കളക്ട൪ കെ. മീര, ഡെപ്യൂട്ടി കളക്ട൪ വി.ഇ. അബ്ബാസ്, മേജ൪ ഇറിഗേഷ൯ വകുപ്പ് എക്സിക്യൂട്ടീവ് എ൯ജിനീയ൪ ബി. അബ്ബാസ്, സമരസമിതി അംഗങ്ങൾ തുടങ്ങിയവ൪ പങ്കെടുത്തു.

date