കാലവര്‍ഷം: ജില്ലയില്‍ 38 വീടുകൾ ഭാഗികമായി തകർന്നു; ഒരു മരണം
ശക്തമായ മഴയിലും കാറ്റിലും കഴിഞ്ഞ 24 മണിക്കൂറിനിടെ മലപ്പുറം ജില്ലയില്‍ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. ജൂലൈ 23 രാവിലെ എട്ടു മണി വരെയുള്ള കണക്കാണിത്. തിരുനാവായ സൗത്ത് പല്ലാറിലെ അഴകുറ്റി പറമ്പിൽ കൃഷ്ണൻ (57) ആണ് മരണപ്പെട്ടത്. തെങ്ങിന് തടം എടുത്തുകൊണ്ടിരിക്കെ സമീപത്തെ തെങ് ദേഹത്തു വീണായിരുന്നു അപകടം. പൊന്നാനി-2, തിരൂർ -9, തിരൂരങ്ങാടി -9, ഏറനാട് - 7, പെരിന്തൽമണ്ണ- 4, നിലമ്പൂർ -3, കൊണ്ടോട്ടി -4 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയുടെ പലഭാഗത്തും, റോഡിലേക്ക് മരം വീണ് ഗതാതം താൽക്കാലികമായി തടസ്സപ്പെടുകയും, റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കാറ്റിൽ വൈദ്യുത പോസ്റ്റുകൾ പൊട്ടിവീണ് ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുത വിതരണവും തടസ്സപ്പെട്ടു. തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകൾക്കും കാറ്റിൽ ഭാഗിക നാശം സംഭവിച്ചു. നിലമ്പൂർ പോത്തുകല്ല് വില്ലേജിൽ നിരങ്ങാപൊയിലില്‍ ഏഴു കുടുംബങ്ങളിൽ പെട്ട 28 പേർ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്.
- Log in to post comments