പകർച്ചവ്യാധികൾ തടയുന്നതിന് പരിശോധന കർശനമാക്കും
ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം
ജില്ലയിൽ പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന് പൊതുജനാരോഗ്യനിയമം കർശനമായി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉപാധ്യക്ഷനുമായ ജില്ലാ പൊതുജന ആരോഗ്യ സമിതിയുടെ യോഗം തീരുമാനിച്ചു.
പകർച്ചവ്യാധികളുടെ സ്ഥിതിവിവരങ്ങൾ യോഗം വിലയിരുത്തി . ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണത്തോടൊപ്പം പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. ഫ്ലാറ്റുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികളുടെ പരിശോധന, ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധന, കുടിവെള്ളത്തിന്റെ ക്ലോറിനേഷൻ എന്നിവ ഉറപ്പാക്കുന്നതിന് പരിശോധന കർശനമാക്കാൻ പോലീസ് , ഭക്ഷ്യസുരക്ഷാ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ NSK ഉമേഷ് പറഞ്ഞു.
ജില്ലാ മെഡിക്കൽ ആഫീസർ ഡോ. ആശാദേവി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലയിൽ പൊതുജനാരോഗ്യനിയമം- 2023 കർശനമായി നടപ്പിലാക്കുന്നതിനു കോർപ്പറേഷൻ മേഖലയിലും പഞ്ചായത്ത് തലത്തിലും പ്രാദേശിക സമിതികൾ കൂടിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. പൊതുജനാരോഗ്യ നിയമം പ്രകാരം ജില്ലയിൽ മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. രണ്ടു സ്ഥാപനങ്ങൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രധാനമായും തൃക്കാക്കര മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, തിരുവാണിയൂർ, ഏലൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ രോഗ വർദ്ധന ഉണ്ടാവുന്നുണ്ടെന്നും ഡെങ്കി കേസുകൾ കഴിഞ്ഞ മാസത്തേക്കാളും കുറഞ്ഞിണ്ടെന്നും യോഗം വിലയിരുത്തി.
അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജപേരിൽ ഹെൽത്ത് കാർഡ് എടുക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുള്ള സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിന് സമിതി തീരുമാനിച്ചു.
മഞ്ഞപ്പിത്തം പടരുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറി, കൗൺസിലർമാർ, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ലൈസെൻസ് / പെർമിറ്റ് ജലപരിശോധനാ റിപ്പോർട്ട് എന്നിവയില്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് പോലീസ് വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ഫ്ലാറ്റുകളിലെയും മറ്റ് പ്രധാന കുടിവെള്ളസ്രോതസ്സുകളിലെയും വീടുകളിലെ കിണർ വെള്ളത്തിന്റെയും ക്ലോറിനേഷൻ കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും . സമിതിയിൽ മെമ്പർ സെക്രട്ടറിയായ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .ആശാദേവി,ഗവ മെഡിക്കൽ കോളേജ് കളമശ്ശേരി പ്രിൻസിപ്പൽ ഡോ അനിൽകുമാർ പി ,ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഗീതാദേവി പി ജി, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments