Skip to main content

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ബന്ധപ്പെട്ട് ചേർന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സർവ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ പൂർണ്ണമായും ജനകീയ പ്രവർത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. നാടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്ന നില സംജാതമാകണം. ഏപ്രിൽ,മെയ് മാസങ്ങളിൽ ക്യാമ്പയ്‌നിനുള്ള ഒരുക്കങ്ങൾ നടത്തണം. ജൂൺ മാസംതൊട്ട് വിപുലമായ ക്യാമ്പയ്‌നിലേക്ക് പോകേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഊന്നൽ നൽകിയുള്ളതാവണം ക്യാമ്പയ്ൻ എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സിന്തറ്റിക്ക് ലഹരി പദാർത്ഥങ്ങളുടെ കടത്തും ഉപഭോഗവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കൾ മറ്റ്  സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും കേരളത്തിലെത്തുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഹരി ഉപഭോഗവും വിതരണവും വ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളും യുവാക്കളുമാണ് ലഹരി പദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രൈമറി ക്ലാസു മുതൽ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട് എന്നതാണ് അനുഭവം.

മാധ്യമ വാർത്തകൾ ലഹരി വ്യാപനത്തിനെതിരായ ബഹുജന പ്രതിരോധം ഊർജ്ജിതമാക്കാൻ സഹായിക്കുന്നുണ്ട്. കേരളത്തിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. 34 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് 2024 ൽ 27,578 കേസുകൾ രജിസ്റ്റർ ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. 2025 ൽ മാർച്ച് 31 വരെ 12,760 കേസുകൾ രജിസ്റ്റർ ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകൾ പിടിച്ചു.

എക്‌സൈസ് സേനയും ശക്തമായ പ്രതിരോധം ഉയർത്തുകയാണ്. 2025 മാർച്ച് മാസത്തിൽ മാത്രം ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്നുള്ളതുൾപ്പെടെ 13,639 റെയ്ഡുകൾ നടത്തി. മയക്കുമരുന്ന് കേസിൽ 1,316 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി.

ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവതയിലും വർദ്ധിച്ചുവരുന്ന അക്രമോത്സുകതയെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനും വിപുലമായ ക്യാമ്പയിൻ പ്രവർത്തനം നടത്തണമെന്നാണ് സർക്കാർ കണ്ടിട്ടുള്ളത്. ഈ ഉദ്ദേശ്യത്തോടെ 2025 മാർച്ച് 24ഏപ്രിൽ 9 തീയതികളിലായി ഉന്നതതല യോഗം ചേർന്നു. വിദഗ്ദ്ധരടങ്ങുന്ന ഒരു 'തിങ്ക് ടാങ്ക്രൂപീകരിച്ചിട്ടുണ്ട്. തിങ്ക് ടാങ്കിന്റെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ കരട് പ്ലാൻ ഓഫ് ആക്ഷൻ അവതരിപ്പിക്കുന്നതിനും വിശദമായ ചർച്ചയ്ക്കുമായി 2025 മാർച്ച് 30 ന് ശില്പശാല നടത്തി. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഈ ശില്പശാലയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചും പരിശോധിച്ചും വിപുലമായ പ്രവർത്തന രൂപരേഖ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത-സാമുദായിക സംഘടനകൾക്കും പണ്ഡിതർക്കും ഈ രംഗത്ത് മികച്ച ഇടപെടലുകൾ നടത്താൻ സാധിക്കും. പൊതുവിൽ ഇത്തരം കാര്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനവും ലഹരിവിരുദ്ധ കാഴ്ചപ്പാടും പുലർത്തുന്നവരാണ് എല്ലാ മത-സാമുദായിക വിഭാഗങ്ങളും. ഏതെങ്കിലും മതമോ ജാതിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നില സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലർത്താൻ അവരവരുടെ അനുഭാവികളോട് അഭ്യർത്ഥിക്കേണ്ടതുണ്ട്. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങൾഅവസരങ്ങൾ എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വിവിധ തട്ടുകളിൽ ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും ജനജാഗ്രത സമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ സ്‌കൂളുകൾകോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾറസിഡന്റ്‌സ് അസോസിയേഷനുകൾക്ലബ്ബുകൾഗ്രന്ഥശാലകൾകുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുതലായവ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജനജാഗ്രതാ സമിതിയുടെ ഭാഗമായി എല്ലാ സാമുദായിക സംഘടനകളുടെയും പ്രവർത്തകർ ഉണ്ടാകണമെന്നാണ് സർക്കാർ കാണുന്നത്. ഏതെങ്കിലും വിഭാഗം വിട്ടുപോയിട്ടുണ്ടെങ്കിൽ അവർ കൂടി കമ്മിറ്റിയുടെ ഭാഗമാകണം.

ലഹരിക്ക് അടിമപ്പെട്ടുപോയ കുട്ടികളെ അതിൽനിന്നും മോചിപ്പിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കലാണ് നമ്മുടെ ലക്ഷ്യം. ഈ ആശയം എല്ലാ രക്ഷിതാക്കളിലും എത്തിക്കാൻ സാധിക്കണം. ഏതെങ്കിലും കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ലഹരിക്ക് അടിമപ്പെട്ടുപോവുകയോ ലഹരി ഉപയോഗിച്ചതായി സംശയിക്കപ്പെടുകയോ ചെയ്താൽ ആ വിവരം മറച്ചുവയ്ക്കുന്നതിനു പകരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇങ്ങനെ കൈമാറുന്ന വിവരങ്ങൾസ്രോതസ്സ് എന്നിവ അതീവരഹസ്യമായി സൂക്ഷിക്കപ്പെടും. അതിനാൽവിവരം കൈമാറുന്നവർക്കോ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്നവർക്കോ ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കപ്പെടില്ല. അതേസമയം ലഹരി ഉപഭോഗം നടന്നിട്ടുണ്ടെങ്കിൽ കൗൺസലിംഗ്ഡി-അഡിക്ഷൻ ചികിത്സ മുതലായവയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയും ചെയ്യും.

നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പരിപാടികളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ സാമുദായിക സംഘടനകളും തയ്യാറാകണം. യുവജനമഹിളവിദ്യാർത്ഥി വിഭാഗങ്ങളുള്ള സാമുദായിക സംഘടനകൾ അവരുടെ യോഗം വിളിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം. സൺഡേ ക്ലാസുകൾമദ്രസ ക്ലാസുകൾഇതര ധാർമ്മിക വിദ്യാഭ്യാസ ക്ലാസുകൾ മുതലായവയിൽ ലഹരിവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ എല്ലാവരും ചേർന്നാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. അതിൽ ഏതെങ്കിലും വിധത്തിലുള്ള വിവേചനത്തിന് ഇടമില്ല. ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റമനസ്സായി ഈ പ്രവർത്തനങ്ങളിലാകെ പങ്കാളികളാവുകയാണ് വേണ്ടത്.

നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലഹരിക്കെതിരായ പോരാട്ടത്തിന് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിൽ കൂട്ടിചേർത്തു. ധാർമിക പിന്തുണയ്‌ക്കൊപ്പം പ്രായോഗിക പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രവർത്തകർ അണിനിരക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഒത്തുകൂടുന്ന അവസരങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ജനജാഗ്രതാ സമിതികളിൽ എല്ലാ രാഷ്ട്രീയ പാർട്ടി / രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കണം.

സർക്കാർ തയ്യാറാക്കി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന രൂപരേഖയിൽ എല്ലാവരുടെയും അഭിപ്രായം വിലപ്പെട്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കാവുന്നതാണ്. ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന പൊതുബോധത്തോടെയുള്ള ഇടപെടലുകൾ ഉറപ്പുവരുത്തണം. വിവിധ ജനവിഭാഗങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാൻ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് യോഗങ്ങളിലും പങ്കെടുത്തവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

പി.എൻ.എക്സ് 1641/2025

date